ADVERTISEMENT

തിരുവനന്തപുരം ∙ മലയാള സിനിമാ ലോകത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമ്പോൾ നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികൾ പൂർണമായി നീക്കും. സിനിമാ സെറ്റുകളിലും മറ്റു സ്ഥലങ്ങളിലുമുണ്ടായ ദുരനുഭവങ്ങളാണ് മൊഴികളിൽ ഭൂരിഭാഗവും. ഇവ അനുബന്ധമായാണു റിപ്പോർട്ടിലുള്ളത്. ഫോട്ടോകളും മറ്റും ഉൾപ്പെടെ ഒട്ടേറെ തെളിവുകളും രേഖകളും ഇതിന്റെ ഭാഗമായുണ്ടെന്നാണു വിവരം. 

സ്വകാര്യത ലംഘിക്കാതെ വിവരങ്ങൾ നൽകാനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്. മുദ്രവച്ച കവറിൽ കമ്മിഷനു സാംസ്കാരിക വകുപ്പ് കൈമാറിയ റിപ്പോർട്ടിൽ അനുബന്ധം ഉൾപ്പെടുത്തിയിരുന്നില്ല. ബാക്കി 295 പേജുകളാണു കൈമാറിയതെന്നു കമ്മിഷന്റെ ഉത്തരവിലുണ്ട്. വിവിധ അധ്യായങ്ങളായി തിരിച്ച റിപ്പോർട്ടിൽ മൊഴികളും മറ്റും വീണ്ടും എടുത്തുപറയുന്നതിനാൽ അവയും നീക്കും. ചില പേജുകളും ഖണ്ഡികകളും നീക്കാൻ കമ്മിഷൻ തന്നെ ഉത്തരവിൽ നിർദേശിച്ചത് ഈ സാഹചര്യത്തിലാണ്. സാംസ്കാരിക വകുപ്പ് നീക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണെന്ന് അപ്പീലും പരാതിയും നൽകിയ 5 പേരെയും നോട്ടിസ് മുഖേന അറിയിക്കണമെന്നും ഉത്തരവിലുണ്ട്. 

സംസ്ഥാനത്തെ വിവരാവകാശ നിയമ ചരിത്രത്തിൽ നിർണായകമായ ഉത്തരവാണ് കമ്മിഷന്റേത്. 2020 ഫെബ്രുവരിയിൽ കമ്മിഷൻ തന്നെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം തള്ളിയിരുന്നു. സ്വകാര്യതയും റിപ്പോ‍ർട്ടിൽ പ്രതിപാദിക്കുന്നവരുടെ തൊഴിൽനഷ്ടവും സുരക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. 2019 ഡിസംബർ 31നു സർക്കാരിനു റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണ് കമ്മിഷൻ മുൻപാകെ അന്ന് അപ്പീൽ എത്തിയത്. അന്നത്തെ സാഹചര്യമാണ് ആ വിധിക്കു കാരണമെന്നും കാലത്തിനു പാകമാകുന്നതനുസരിച്ചു കമ്മിഷൻ ഉത്തരവുകളിൽ മാറ്റംവരുമെന്നും ഇപ്പോഴത്തെ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

റിപ്പോർട്ട് പുറത്തുവരുന്നത് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി  

ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവു സ്വാഗതം ചെയ്ത് വിമൻ‍ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി).

2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശ്ശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുവെന്നു സംഘടന സമൂഹമാധ്യമത്തിൽ കുറിച്ചു. റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ വർഷങ്ങളായി ഡബ്ല്യുസിസി മുന്നോട്ടുവച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു. കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദേശങ്ങൾ നടപ്പാക്കാമെന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ സുതാര്യതയോടെ പുറത്തു വരുന്നത്, ഉപയോഗപ്രദമായ പരിഹാരനടപടികൾ പ്രാവർത്തികമാക്കാനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ടുവരാനും ഉപകരിക്കുമെന്നു ഡബ്ല്യുസിസി ശക്തമായി വിശ്വസിക്കുന്നു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നടത്തിയ സുപ്രധാന പഠനം, തുറന്നു പറച്ചിൽ‌ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ടു പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും നിർബന്ധമായും പുറത്തുവരേണ്ടതാണ്.

സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്നു കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലുള്ള പഠനങ്ങൾ നടത്തി, നടപ്പാക്കേണ്ട ശുപാർശകൾ കലക്ടീവ് മുൻപും സർക്കാരിനു നൽകിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

English Summary:

Release the Hema Committee report without statements and evidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com