ADVERTISEMENT

തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസ് അന്വേഷണത്തിനിടെ കുറ്റം സമ്മതിപ്പിക്കാൻ ശാസ്ത്രജ്ഞരായ നമ്പി നാരായൺ, ഡി.ശശികുമാരൻ, മാലദ്വീപ് സ്വദേശി മറിയം റഷീദ എന്നിവർ അടക്കം അറസ്റ്റിലായവരെ കേരള പൊലീസ്–ഐബി ഉദ്യോഗസ്ഥർ ക്രൂരമർദനത്തിന് ഇരയാക്കിയെന്നു സിബിഐ കുറ്റപത്രം.

ഇനിയും നമ്പി നാരായണനെ മർദിക്കരുതെന്നും ഉടൻ വിട്ടയയ്ക്കണമെന്നും പൊലീസ് കസ്റ്റഡിയിൽ അദ്ദേഹത്തെ പരിശോധിച്ച ‍ഡോ.വി.സുകുമാരൻ മൊഴി നൽകി. മറ്റൊരു ഡോക്ടർ എ.എൽ.ഷാനവാസും മെഡിക്കൽ പരിശോധനയ്ക്കു ശേഷം സമാന റിപ്പോർട്ട് നൽകി. എന്നാൽ 1994 ൽ നൽകിയ ഈ മെഡിക്കൽ റിപ്പോർട്ടുകൾ കേസ് രേഖകളിൽ നിന്നു കേരള പൊലീസ് ഒളിപ്പിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയാണ് ഇപ്പോൾ സിബിഐ അന്വേഷിച്ചത്.

നമ്പി നാരായണനെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത കേരള പൊലീസിലെ ഇൻസ്പെക്ടർ എസ്.ജോഗേഷ് മൊഴി നൽകി. അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസിന്റെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യുന്ന മുറിയിൽ പ്രവേശിപ്പിച്ചില്ല. ജോഗേഷ്, നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് കേസ് ഡയറിയിൽ. എന്നാൽ താൻ മൊഴി രേഖപ്പെടുത്തിയില്ലെന്നു ജോഗേഷ് സിബിഐയോടു പറഞ്ഞു. സിബി മാത്യൂസ് ടൈപ്പ് ചെയ്തു തന്ന മൊഴി നോക്കി അതേപടി എഴുതി ഒപ്പിട്ടു നൽകാൻ ആവശ്യപ്പെട്ടു. അത്തരത്തിൽ അതു പകർത്തിയെഴുതി ഒപ്പിട്ടു. ജോഗേഷ് അറസ്റ്റ് ചെയ്തതിനാൽ മൊഴി രേഖപ്പെടുത്തേണ്ടതും ജോഗേഷ് ആണെന്ന് അദ്ദേഹം പറഞ്ഞു. അല്ലാതെ താൻ‍ മൊഴി നേരിട്ടു രേഖപ്പെടുത്തിയില്ലെന്നു ജോഗേഷ് സിബിഐയോടു പറഞ്ഞു.

മറിയം റഷീദയുടെ മാലദ്വീപിലേക്കുള്ള മടക്കയാത്ര മുടക്കിയത് ഇൻസ്പെക്ടർ എസ്.വിജയനായിരുന്നു. അവരുടെ മടക്കയാത്രടിക്കറ്റ് ഇദ്ദേഹം അനധികൃതമായി പിടിച്ചെടുത്തു സൂക്ഷിച്ചു. കേസ് രേഖകളിൽ ഒന്നും കാണിച്ചതുമില്ലെന്നു സിബിഐ പറയുന്നു.

സാക്ഷിപ്പട്ടികയിൽ ഡിജിപി രമൺ ശ്രീവാസ്തവയും

മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പടെയുള്ളവർക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചാരക്കേസുമായി ബന്ധപ്പെട്ടു വേട്ടയാടപ്പെട്ട മുൻ പൊലീസ് മേധാവി രമൺ ശ്രീവാസ്തവയെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇദ്ദേഹം അടക്കം 54 സാക്ഷികളാണു പട്ടികയിൽ. നമ്പി നാരായണൻ, ഡി.ശശികുമാരൻ, പൊലീസ് ഉദ്യോഗസ്ഥരായ എസ്.ജോഗേഷ്, ബേബി ചാൾസ്, പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടർ ഹബീബുല്ല എന്നിവരും മറിയം റഷീദ, ഫൗസിയ ഹസൻ, 5 മാധ്യമ പ്രവർത്തകർ എന്നിവരും കേസിൽ സാക്ഷികളാണ്.

കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ

തമ്പി എസ്.ദുർഗാദത്ത് (മുൻ എസ്ഐ കേരള പൊലീസ്), പരേതനായ വി.ആർ.രജീവൻ (മുൻ സിറ്റി പൊലീസ് കമ്മിഷണർ), രവീന്ദ്രൻ (ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ), സി.ആർ.ആർ.നായർ (ഐബി മുൻ അസി.ഡയറക്ടർ), ജി.എസ്.നായർ (ഐബി), കെ.വി.തോമസ് (ഐബി), ജി.ബാബുരാജ് (മുൻ എസ്പി കേരള പൊലീസ്), മാത്യു ജോൺ (ഐബി മുൻ ജോയിന്റ് ഡയറക്ടർ), ജോൺ പുന്നൻ (ഐബി), എം.ജെ.ബേബി (ഐബി), ഡിങ്കു മത്യാസ് (ഐബി), വി.കെ.മൈനി (ഐബി), എസ്.ജോഗേഷ് ( മുൻ ഇൻസ്പെക്ടർ കേരള പൊലീസ്). ഇവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവു ലഭിച്ചില്ലെന്നു കുറ്റപത്രത്തിൽ പറയുന്നു.

English Summary:

CBI chargesheet says the ISRO espionage case accused were brutally beaten during investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com