ADVERTISEMENT

എത്ര തിരുത്തിയാലും കരകയറാൻ കഴിയാത്ത പതനത്തിലാണ് സിപിഎമ്മെന്ന് സഭയിൽ ഉറപ്പുള്ളതു മുസ്‍ലിം ലീഗുകാർക്കാണ്. പറയുന്നതു സ്ഥാപിക്കാൻ പി.കെ.ബഷീറിന് കഥ കൂട്ടുണ്ടാകും. മിഹയിൽ ഗൊർബച്ചോവും ഡെങ് സിയാവോ പിങ്ങും ഒരുമിച്ച് കാർ യാത്ര നടത്തിയത് ബഷീർ ഭാവനയിൽ കണ്ടു. കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതികളെക്കുറിച്ചുള്ള അവരുടെ ചർച്ച കേട്ട് മനസ്സുമടുത്ത കമ്യൂണിസ്റ്റുകാരനായ ഡ്രൈവർ കവലയിൽ വണ്ടി നിർത്തിയിട്ടു ചോദിച്ചു. ‘ഇടത്തേക്കോ, വലത്തേക്കോ?’ ഇടത്തേക്ക് സിഗ്‌നൽ ഇട്ടു വലത്തേക്കു തിരിച്ചോളാനായിരുന്നു ഡെങ്ങിന്റെ മറുപടി. കേരളത്തിലെ പാർട്ടിക്കും സർക്കാരിനും ആ വാക്കുകളാണ് മാതൃക. പറയുമ്പോൾ ഒടുക്കത്തെ ഇടതുപക്ഷമാണ്, നടപ്പാക്കുന്നതോ നേർവീപരീതവും.

ബഷീറിന്റെ കഥയൊന്നും പി.നന്ദകുമാർ ഗൗനിക്കാറില്ല. ഫ്രാൻസിലെ ഇടതുപക്ഷത്തിന്റെ വരവിൽ നന്ദകുമാർ പുളകിതനായി. ലീഗുകാർ അദ്ദേഹത്തിന് പൊട്ടക്കിണറ്റിലെ തവളകളാകുന്നു. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടപ്പോഴേ ഒന്നും നടക്കാൻ പോകുന്നില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി തീർപ്പാക്കി. ‘അരിമണി കൊറിക്കാനില്ലെങ്കിലും തരിവള ഇട്ട് കിലുക്കാനുള്ള’ സർക്കാരിന്റെ മോഹം മാത്രമാണ് ആ പ്രസ്താവനയിൽ അദ്ദേഹം കാണുന്നത്.

പാവങ്ങൾക്ക് ഈ സർക്കാരിനോടുള്ള സ്നേഹം പ്രതിപക്ഷത്തിനു മനസ്സിലാകാത്തതു കൊണ്ടാണ് ഈ വിമർശനമെന്ന് ദലീമ കരുതുന്നു. നാട്ടിലെ അന്തോണിച്ചേട്ടൻ എന്തു പലഹാരം ഉണ്ടാക്കിയാലും കൊണ്ടുത്തരുന്നതു തന്നോടുള്ള ഇഷ്ടം കൊണ്ടല്ല, ഈ സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുന്നതു കൊണ്ടാണ്. അന്തോണിച്ചേട്ടനു വേണ്ടി എഴുതിയ കവിതയുടെ നാലുവരി പലഹാരത്തിനുള്ള പാരിതോഷികമായി ദലീമ പാടി.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗത്തിന് പ്രതിപക്ഷ നേതാവ് വക സല്യൂട്ട് കിട്ടുന്നത് സാധാരണ സംഭവിക്കാറില്ല. എന്നാൽ സിപിഎം ‘പൂതലിച്ചു’ എന്ന പ്രയോഗത്തിന്റെ പേരിൽ എ.വിജയരാഘവന് സല്യൂട്ട് നൽകുന്നതിൽ വി.ഡി.സതീശന് അഭിമാനക്ഷതമില്ല. ജ്ഞാനത്തിൽ ശങ്കരാചാര്യർക്കു തുല്യനാണെന്നാണു സതീശന്റെ ഭാവമെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറയുന്നത്.

ഉപധനാഭ്യർഥന ചർച്ചയ്ക്കു മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി നൽകുന്നതിനിടെ പ്രതിപക്ഷനേതാവ് നടത്തിയ കമന്റ് ജ്ഞാനിക്കു ചേരുന്നതാണോ എന്നു മന്ത്രി എം.ബി.രാജേഷ്. പിൻബെഞ്ചുകാർക്ക് എന്തും പറയാം, അതു പോലെയാണോ പ്രതിപക്ഷനേതാവ്?– മന്ത്രി ചോദിച്ചതും പിൻബെഞ്ചുകാരനായ മാത്യു കുഴൽനാടൻ പൊട്ടിത്തെറിച്ചു. ‘‘ഞങ്ങളെന്താണ്, അത്ര മോശമാണോ?’’ മന്ത്രിക്ക് പരാമർശം പിൻവലിക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ആനുകൂല്യ വിതരണ വാഗ്ദാനങ്ങളിലൊന്നും പ്രതിപക്ഷനേതാവും വിശ്വസിക്കുന്നില്ലെങ്കിലും ‘കൊടുക്കും, നടക്കും, തീർക്കും’ എന്ന ഉറച്ച വിശ്വാസം മന്ത്രി കെ.എൻ.ബാലഗോപാൽ പങ്കുവച്ചു.

ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ സ്ഥാപനം ഏറ്റെടുത്തതിനു പിന്നിൽ അഴിമതിയുണ്ടെന്ന് മുൻകൂട്ടി എഴുതി നൽകി ആരോപണം ഉന്നയിച്ച ടി.സിദ്ദിഖിനു മറുപടി പറയാൻ മന്ത്രി പി.രാജീവ് സഭയിൽ ഉണ്ടായില്ല. സിദ്ദിഖിന്റെ ആക്ഷേപം വെറും ഉണ്ടയില്ലാവെടിയായി പി.പി.ചിത്തരഞ്ജനും കെ.വി.സുമേഷും തള്ളി.

സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ അടിയന്തരപ്രമേയ നോട്ടിസായി അവതരിപ്പിച്ചത് കെ.കെ.രമ; സ്ത്രീ പക്ഷത്തുനിന്നു മറുപടി നൽകാൻ വനിതാ മന്ത്രിയായ വീണ ശ്രമിച്ചെങ്കിലും സർക്കാർ സ്ത്രീവിരുദ്ധമാണെന്ന് സംഭവങ്ങൾ നിരത്തി സ്ഥാപിക്കുന്നതിൽ സതീശൻ മിടുക്കുകാട്ടി.

ഇന്നത്തെ വാചകം

"1969 മുതലുള്ള പത്തു വർഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നപ്പോഴാണ് സിപിഐക്ക് അന്തസ്സ് ഉണ്ടായത്. പിന്നെ ചവിട്ടും കുത്തും മാത്രം."

പി.കെ.ബഷീർ (മുസ്‍ലിം ലീഗ്)

English Summary:

Left or Right naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com