ADVERTISEMENT

കണ്ണൂർ ∙ സർക്കാർ‍ ആശുപത്രികളിൽ പനിബാധിതരുടെ എണ്ണം കൂടുമ്പോഴും കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാതെ സർക്കാർ. 2017 മുതൽ പതിവുള്ള മൺസൂൺകാല നിയമനം ഇനിയും ആരംഭിച്ചിട്ടുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഡോക്ടർമാരെയും രണ്ടു പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കുന്ന പതിവ് 2017ൽ ആണ് തുടങ്ങിയത്. കോവിഡ് കാലത്ത് ഈ പതിവ് മുടങ്ങി. 

കോവിഡ്കാലത്ത് പകർച്ചപ്പനി സാധ്യതയും രോഗികളും കുറഞ്ഞപ്പോൾ നിയമനം വേണ്ടെന്നു വച്ചു. പനിബാധിതരുടെ എണ്ണം വർധിച്ചതിനാൽ മൺസൂൺ നിയമനത്തിന് കഴിഞ്ഞവർഷം ഉപാധികളോടെ അനുമതി നൽകി. പല ജില്ലകളിലും ആവശ്യത്തിന് ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ ഇല്ലാത്ത സാഹചര്യത്തിലും മൺസൂൺ നിയമനത്തിന് സർക്കാർ മടിക്കുകയാണ്.

നിലവിലെ ഒഴിവുകൾ നികത്താനും തയാറായിട്ടില്ല. കണ്ണൂർ ജില്ലയിൽ മാത്രം 81 ഡോക്ടർ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പുതിയ കെട്ടിടങ്ങൾ നിർമിച്ചതുകൊണ്ടോ കിടക്കകൾ കൂട്ടിയതുകൊണ്ടോ മാത്രം മികച്ച ചികിത്സ ഉറപ്പാക്കാനാവില്ലെന്നും ജീവനക്കാരുടെ കുറവ് പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യപ്രവർ‍ത്തകർ പറയുന്നു.

ഒഴിവുകൾ ഒട്ടേറെ; നിയമനം വൈകുന്നു

കോഴിക്കോട് ∙ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിൽ പ്രതിരോധ പ്രവർത്തനത്തിന് ആവശ്യത്തിന് ജീവനക്കാരില്ല. ബ്ലോക്ക് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഹെൽത്ത് സൂപ്പർവൈസർ തസ്തികയിൽ നാൽപതോളം ഒഴിവുണ്ട്. ജില്ലാ തലത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് - 1, ഗ്രേഡ് 2 എന്നിവരുടെ 18 ഒഴിവുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 1, ഹെൽത്ത് ഇൻസ്പെക്ടർ എന്നിങ്ങനെ 60 പേരുടെ ഒഴിവുണ്ട്. 

ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റം യഥാസമയം നടക്കാത്തതിനാലാണ് ഹെൽത്ത് സൂപ്പർവൈസർമാരുടെ ഒഴിവ് നികത്താൻ വൈകുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്ഥാനക്കയറ്റം നൽകിയാണ് ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കുന്നത്. ഇതെല്ലാം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നാണ് ചെയ്യേണ്ടതെങ്കിലും നടപടിക്രമങ്ങൾ നീളുന്നു.

English Summary:

Government does not appoint more health workers in government hospitals while the number of flu patients increases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com