ADVERTISEMENT

ഇത്രയും ഒപ്പിട്ട ഒരു മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ ഉണ്ടാവില്ല. അദ്ദേഹം മരിച്ചിട്ട് ഒരു കൊല്ലമായി. ഉമ്മൻ ചാണ്ടി അധികാരത്തിൽ ഇല്ലാതായിട്ട് 10  വർഷവുമായി. പക്ഷേ അദ്ദേഹം ഇട്ട ഒപ്പിനു മുകളിൽ ഒപ്പിടാൻ ആർക്കും കഴിഞ്ഞിട്ടില്ല. വിഴിഞ്ഞം തുറമുഖം, മെട്രോ; എത്രയെത്ര പദ്ധതികൾ. അവ ഒന്നും പാഴായില്ല. ഒരുപാട്  ആലോചിക്കാതെയാണ് ഒപ്പിടുന്നതെന്ന് അദ്ദേഹം പറയുമെങ്കിലും അതിലൊന്നും പാഴായില്ലെന്നത് നമ്മൾ മനസ്സിലാക്കണം.  തീരുമാനം തെറ്റാണെന്ന് തോന്നിയപ്പോൾ അതിൽ  കടിച്ചു തൂങ്ങിയിട്ടില്ല. തിരുത്താൻ മടി കാണിച്ചില്ല. ഈഗോ ഒട്ടുമില്ലാത്ത നേതാവായിരുന്നു.  

ഇടുക്കിക്കു ശേഷം ഒരു വൻ പദ്ധതി സർക്കാർ ചെലവിൽ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം.  അതിനുശേഷം വന്ന വൻ പദ്ധതിയാണ് മെട്രോ. 

യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ സ്വാശ്രയ കോളജുകൾ കൊണ്ടുവന്നു. ഉമ്മൻ ചാണ്ടി തന്നെയാണ് പാവങ്ങൾക്കായി പൊതുമേഖലയിൽ വയനാട്, കാസർകോട്, ഇടുക്കി, പാലക്കാട്, കോന്നി എന്നിവിടങ്ങളിൽ മെഡിക്കൽ കോളജുകൾ കൊണ്ടുവന്നത്.  

ജനത്തിനു പ്രയോജനപ്പെടും വിധത്തിൽ  സർക്കാരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. 

2016ൽ വിഴിഞ്ഞം പദ്ധതി അദ്ദേഹം ഒപ്പുവച്ചു. ഈ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ. 

ഉമ്മൻ ചാണ്ടി 24x7

24x7 എന്ന പ്രയോഗം വന്നിട്ട് അധികമായില്ല. എന്നാൽ ആ പ്രയോഗം  അക്ഷരാർഥത്തിൽ പ്രയോഗികമാക്കിയത് ഉമ്മൻ ചാണ്ടിയാണ്.  വാച്ചില്ല, കലണ്ടറില്ല, ക്ലോക്കില്ല. ഇതൊന്നുമില്ലാതെ സദാസമയവും പ്രവർത്തിച്ചു.  ഇങ്ങനെ ആകണമെങ്കിൽ സ്വയം മുഷിഞ്ഞു പണിയെടുക്കണം.  അദ്ദേഹത്തിന്റെ വസ്ത്രവും മുടിയും എല്ലാം നമ്മൾ മുഷിഞ്ഞു കണ്ടിട്ടുണ്ട്. പക്ഷേ മനസ്സു മുഷിയാത്ത ആളായിരുന്നു.  

തൃശൂരിൽ ജനസമ്പർക്ക പരിപാടിയിൽ 18 മണിക്കൂർ നിന്ന് ആളുകളുമായി ഇടപെടുന്നത് കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്.  രാത്രി 11.45 ആയിക്കാണും. കുറച്ചു പേർ കുളിച്ച് വേഷമൊക്കെയിട്ട് എത്തി. എനിക്ക് ഇതു കണ്ടപ്പോൾ നീരസം തോന്നി.  അദ്ദേഹം മുഷിഞ്ഞ് നിങ്ങൾക്കു വേണ്ടി ഇത്രയും സമയം നിൽക്കുമ്പോൾ ഇപ്പോഴാണോ വരുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു.  ഉമ്മൻ ചാണ്ടി സാറല്ലേ, ഇത്രയും വൈകുമെന്നു വിചാരിച്ച് പണിയൊക്കെ കഴിഞ്ഞിട്ട് വരാമെന്ന് കരുതിയെന്നായിരുന്നു അവരുടെ മറുപടി. അദ്ദേഹമാകട്ടെ ഒരു മുഷിവും ഇല്ലാതെ അവരുടെ നിവേദനങ്ങൾ പരിശോധിച്ച് പരിഹാരം കണ്ടു. ഇങ്ങനെ മനുഷ്യർക്കായി മുഷിഞ്ഞു നിന്ന ഒരാളുമില്ല.

ധീരത സൗമ്യതയായി

മധ്യതിരുവിതാംകൂറുകാരുടെ ധൈര്യം ഒട്ടും പ്രദർശനപരമല്ല. ചെയ്തു കാണിക്കുകയെന്നതാണ് അവരുടെ രീതി. ചെയ്തിട്ട് വെറുതെ ഇരിക്കും. ഉമ്മൻ ചാണ്ടിയുടെ സൗമ്യത അദ്ദേഹത്തിന്റെ ധീരതയുടെ ഉൽപന്നമാണ്. ഒരു മനുഷ്യനെയും അദ്ദേഹത്തിനു ഭയമില്ലായിരുന്നു. ഉള്ളിൽ നല്ല ധീരനായിരുന്നു. എന്നാൽ അതു പ്രദർശിപ്പിക്കാനായി ഒന്നും ചെയ്തില്ല. ജനങ്ങളോടുള്ള യഥാർഥ കരുതലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. പട്ടികജാതി വിഭാഗത്തിന് ഒരു എയ്ഡഡ് കോളജ് നൽകിയത് ഉമ്മൻ ചാണ്ടിയാണ്. 

അദ്ദേഹത്തോടുള്ള ആളുകളുടെ മതിപ്പിന് പല പ്രാവശ്യം ഞാൻ സാക്ഷിയായിട്ടുണ്ട്.  ഏറ്റവും ഒടുവിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഞാനതു വീണ്ടും കണ്ടു. ഒരു സ്ത്രീ ഉമ്മൻ ചാണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് മതിപ്പോടെ സംസാരിക്കുകയാണ്.  ചാണ്ടി ഉമ്മനെക്കുറിച്ച് അവർക്കറിയില്ല,  അവർ കണ്ടിട്ടില്ല.  ചാണ്ടി ഉമ്മനാണ് സ്ഥാനാർഥി യെന്ന് പറഞ്ഞപ്പോൾ,  എന്തായാലും അദ്ദേഹം വളർത്തിയ മകനല്ലേ എന്നായിരുന്നു അവരുടെ പ്രതികരണം. ആ ഒറ്റ വാചകത്തിലുണ്ട് ആളുകളുടെ സ്നേഹം.

വിശ്വസ്തനായ കലവറ സൂക്ഷിപ്പുകാരൻ

രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിക്ക് മറ്റൊരു പുസ്തകമുണ്ട്. അതിൽ എഴുതിയ പേരുകളേ അദ്ദേഹത്തിന് ബാധകമാകൂ. രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ വിശ്വസ്തനായ കലവറ സൂക്ഷിപ്പുകാരനായിരുന്നു അദ്ദേഹം. അനാവശ്യമായി ഒരു പഴം പോലും ഇരിഞ്ഞ്‍ മറ്റൊരാൾക്ക് കൊടുക്കില്ല. കൃത്യമായ വഴികളിലൂടെ അല്ലാതെ അധികമായി ഒന്നും ആർക്കും ലഭിക്കില്ല. സാധാരണക്കാർക്ക് എല്ലാം വാരിക്കോരി നൽകാൻ മനസ്സുള്ള ആളാണ് ഇതെന്ന് ഓർക്കണം. പക്ഷേ രാഷ്ട്രീയത്തിന്റെ കളങ്ങളിൽ അദ്ദേഹത്തിൽനിന്ന് അങ്ങനെ ഒന്നും വാങ്ങിയെടുക്കാൻ ആവില്ല. 

പല അവതാരങ്ങൾ

കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ 2 ഘട്ടങ്ങളിലുള്ള നേതാക്കന്മാരാണുള്ളത്. 1947നു മുൻപ് പ്രവർത്തിച്ചവരും അതിനു ശേഷമുള്ളവരും.1943ലാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. 1960കളിലാണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്.ആ കാലഘട്ടം ആവശ്യപ്പെട്ട ചില പ്രവർത്തനശൈലികൾ ഉണ്ട്. കർഷക നേതാക്കൾ, തൊഴിലാളി നേതാക്കൾ അങ്ങനെ വിവിധ മേഖലകളുടെ പ്രതിനിധികളായി രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണ്. വിദ്യാർഥികൾ ഒരു ശക്തിയായി വളർന്നുവന്നത് ആ കാലഘട്ടത്തിലാണ്. വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഉൽപന്നമാണ് ഉമ്മൻ ചാണ്ടി. ഉടൻ അദ്ദേഹം നിയമസഭാ സാമാജികനായി.  കൗമാരത്തിൽനിന്ന് യൗവനത്തിലേക്ക് വന്നപ്പോൾ രാഷ്ട്രീയ നേതാവായി. 

യുവ സാമാജികരുടെ കാലമായിരുന്നു അത്. ചെറുപ്പക്കാരുടെ ഒരു നിര കോൺഗ്രസിൽനിന്ന് ജയിച്ചുവന്നു.  അവരിൽ നിന്നെല്ലാം ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് ഓരോ വ്യക്തിയുടെയും പ്രശ്നത്തിൽ അദ്ദേഹം ഇടപെട്ട രീതിയാണ്.  

അഭിഭാഷകൻ, ഡോക്ടർ, അധ്യാപകൻ, പ്രിൻസിപ്പൽ ഇങ്ങനെ പലതായി ഉമ്മൻ ചാണ്ടി.  എല്ലാവർക്കും ഉമ്മൻ  ചാണ്ടി എന്ന കണ്ണാടിയിലൂടെ അവരെത്തന്നെ കാണാൻ കഴിഞ്ഞു.  പ്രശ്നങ്ങളുമായി വന്നവർക്കു മുന്നിൽ അഭിഭാഷകനായും  അഡ്മിഷൻ ചോദിച്ച് വന്നവർക്ക് മുന്നിൽ പ്രിൻസിപ്പലായും ഒക്കെ  ഉമ്മൻ ചാണ്ടി പല രീതിയിൽ അവതരിച്ചു.  ഓരോരുത്തരുടെയും മുന്നിൽ അവരവരുടെ ആവശ്യങ്ങളുടെ പ്രതീകമായി.  അദ്ദേഹം ഒരു പരിഹാരകനായിരുന്നു. ഉമ്മൻ ചാണ്ടി ഇല്ലാത്ത ഒരു വർഷം, വ്യക്തിപരമായി ഞങ്ങൾ കഷ്ടപ്പെടുകയാണ്. എല്ലായിടവും ഓടിയെത്താൻ, ആളുകളുടെ പ്രശ്നങ്ങളിലേക്ക് ചെല്ലാൻ അദ്ദേഹത്തിനുണ്ടായിരുന്ന സാമർഥ്യവും മനസ്സും എല്ലാവർക്കും പാഠമാണ്. എത്ര പഠിച്ചാലും തീരാത്ത പാഠം.

(സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

English Summary:

Oommen Chandy's signature never fails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com