ADVERTISEMENT

തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിന് എസ്എൻഡിപിയുടെയും ക്രൈസ്തവ സഭകളുടെയും നെഞ്ചത്തു കയറുന്നതിലൂടെ ഒന്നും തിരുത്തില്ലെന്നു പ്രഖ്യാപിക്കുകയാണു സിപിഎം എന്നു എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുമടക്കം 8 പാർട്ടികളുടെ സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തിലാണു വിമർശനം. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും സിപിഎം മുസ്‍ലിം പ്രീണനം തുടരുന്നു. സമസ്ത ഉൾപ്പെടെയുള്ളവരോടു മൃദ‍ുസമീപനവും എസ്എൻഡിപി, ക്രൈസ്തവ സഭകൾ എന്നിവരോടു കടുത്ത അവഗണനയും തുടരുകയാണു മുഖ്യമന്ത്രിയും സിപിഎമ്മും. 

കൊയിലാണ്ടി ഗുരുദേവ കോളജിന്റെ പ്രിൻസിപ്പലിനെ എസ്എഫ്ഐ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം അവർ ഒന്നും തിരുത്താൻ പോകുന്നില്ല എന്നതിനു തെളിവാണ്. കോഴിക്കോട്ടെ പിഎസ്‍സി മെംബർ കോഴയ്ക്കു പിന്നിൽ വൻ സ്രാവുകളുണ്ട്. സിപിഎം നേതാക്കൾ കോഴിക്കോട്ടു കേന്ദ്രീകരിച്ചു കോഴികളുടെ അഴിമതി നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഹിന്ദുവിഭാഗങ്ങൾക്കൊപ്പം ക്രൈസ്തവ വോട്ടുകളും എൻഡിഎയ്ക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടതു സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണായകമായി.

കേരളത്തിൽ 60 നിയമസഭാ മണ്ഡലങ്ങളിൽ എൻഡിഎ നിർണായക ശക്തിയായി മാറിക്കഴിഞ്ഞു. തൃശൂരിലെ വിജയത്തിന്റെ മാതൃകയിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഒരുക്കം നേരത്തെ തുടങ്ങണമെന്നും പ്രമേയത്തിൽ പറയുന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളിൽ ഓരോ കക്ഷിനേതാക്കൾക്കും ചുമതല വീതിച്ചു നൽകും. 

കർണാടകയിലെ മണ്ണിന്റെ മക്കൾ വാദത്തിനെതിരെ 24നു തിരുവനന്തപുരത്തു പ്രതിഷേധം സംഘടിപ്പിക്കാനും 28,29 തീയതികളിൽ എല്ലാ ജില്ലകളിലും എൻഡിഎ നേതൃയോഗം നടത്താനും തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ ജില്ലകളിൽ വിശാല നേതൃയോഗവും നടത്തും. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യു, കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, എൽജെപി (ആർ) പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ, ജെആർപി പ്രസിഡന്റ് പ്രദീപ് കുന്നുകര, ആർഐജെപി സെക്രട്ടറി രതീഷ് മുട്ടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. 

വെള്ളാപ്പിള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല: കെ.സുരേന്ദ്രൻ

തൃശൂർ ∙ വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എസ്എൻഡിപിക്കും മറ്റു ഹിന്ദുസംഘടനകൾക്കുമെതിരെ സിപിഎം തുടരുന്ന ഭീഷണി വച്ചുപൊറുപ്പിക്കില്ല. മുസ്‍ലിം വോട്ടുകൾക്കു വേണ്ടി സിപിഎമ്മും മുഖ്യമന്ത്രിയും നിലവാരമില്ലാത്ത ഇടപെടൽ നടത്തുന്നു. ചില ക്രൈസ്തവ സംഘടനകളെയും ഇവർ ഉന്നംവയ്ക്കുന്നു.

എൻഡിഎയെ പിന്തുണച്ചതിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താൻ‌ അനുവദിക്കില്ല.കർണാടക സർക്കാർ കേരളത്തോടു വിദ്വേഷപൂർണമായ സമീപനം സ്വീകരിക്കുന്നു. ഇതിനെതിരെ 24ന് എൻഡിഎ പ്രക്ഷോഭം നടത്തും. വിശ്വാസയോഗ്യമായ മൂന്നാം ബദലിനു കേരളത്തിൽ കളം ഒരുങ്ങിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പു കേന്ദ്രീകരിച്ചു പ്രവർത്തനം ശക്തമാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Criticism in NDA state leadership meeting against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com