ADVERTISEMENT

തിരുവനന്തപുരം ∙ സഹപാഠികളും സീനിയർ വിദ്യാർഥികളും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിന്റെ സദാചാര ഗുണ്ടായിസമാണ് ജെ.എസ്.സിദ്ധാർഥനുനേരെ വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ നടന്നതെന്നും മരണത്തിനു മുൻപ് സിദ്ധാർഥനെ അതിക്രൂരമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തെന്നും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പരാമർശം.

ശാരീരികവും മാനസികവുമായി സിദ്ധാർഥനെ ഉപദ്രവിച്ചു. സിദ്ധാർഥനുനേരെ ഹോസ്റ്റലിലുണ്ടായത് ഒറ്റപ്പെട്ടതോ ആദ്യത്തെയോ സംഭവമല്ല. സമാനമായ 2 സംഭവങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് അംഗം അന്വേഷണക്കമ്മിഷനു മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കാതെ, കോളജ് – സർവകലാശാലാ അധികൃതരെ അനുസരിക്കാതെ, ഒരു സംഘം വിദ്യാർഥികൾ തെറ്റായി പ്രവർത്തിച്ചു. നിയമം കയ്യിലെടുക്കാനാണ് ഇവർ ശ്രമിച്ചത്. അന്വേഷണ ഏജൻസികളുടെയും പ്രോസിക്യൂട്ട് ചെയ്യുന്നവരുടെയും നീതി നടപ്പാക്കുന്നവരുടെയും റോളാണ് ഇവർ സ്വീകരിച്ചത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്വന്തം നിലയ്ക്കു വിചാരണ നടത്തി കുറ്റക്കാരെ കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്ന രീതിയാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. വിദ്യാർഥികളെ നിയന്ത്രിക്കേണ്ടവർ അതിനു മുതിർന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

പരസ്യവിചാരണ, മർദനം, അധിക്ഷേപം...

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 16നു വൈകിട്ട് ക്യാംപസിലെ ചെറിയകുന്നിനു മുകളിൽ പരസ്യവിചാരണ നടത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഹോസ്റ്റലിലെ 21–ാം നമ്പർ മുറിയിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു, ദീർഘനേരം മർദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർഥനെ മെൻസ് ഹോസ്റ്റൽ അങ്കണത്തിലേക്കു വലിച്ചിഴച്ച് എത്തിച്ച് വീണ്ടും മർദിച്ചു. അസഭ്യവർഷവും നടത്തി. ഹോസ്റ്റലിലെ താമസക്കാർ ബാൽക്കണിയിൽ കാഴ്ചക്കാരായിരുന്നു. സിദ്ധാർഥനെ മർദിച്ച സ്ഥലത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി രാത്രിയിൽ കേട്ടെന്നും സ്ഥിരം സംഭവമായതിനാൽ അവിടേക്കു പോയില്ലെന്നും ഹോസ്റ്റലിലെ പാചകക്കാരൻ അന്വേഷണക്കമ്മിഷനു മൊഴി നൽകി.

നോക്കുകുത്തിയായി ആന്റി റാഗിങ് സ്ക്വാഡ് 

40 വിദ്യാർഥികൾക്കു താമസിക്കാൻ കഴിയുന്ന ഹോസ്റ്റലിൽ കൂടുതൽ പേരുണ്ടെന്നും സർവകലാശാലയിലെ ഉന്നതോദ്യോഗസ്ഥർ ഇതു ശ്രദ്ധിക്കാറില്ലെന്നും റിപ്പോർട്ടിലുണ്ട്. വാർഡനോ അസിസ്റ്റന്റ് വാർഡനോ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്താറില്ല. രാത്രി മുഴുവൻ ആൺകുട്ടികളുടെ ഹോസ്റ്റൽ തുറന്നുകിടക്കും. സ്റ്റുഡന്റ് അഡ്വൈസർമാരായ അധ്യാപകർ വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നങ്ങൾ രക്ഷിതാക്കളെ അറിയിക്കാറില്ല. വിദ്യാർഥികൾക്കിടയിൽ അച്ചടക്കം നിലനി‍ർത്തുന്നതിൽ അധികൃതർക്കു വീഴ്ചയുണ്ടായി. ഇതാണ് അരാജകത്വത്തിനു കാരണം.

കോളജിലെ ആന്റി റാഗിങ് സ്ക്വാഡിന്റെ പ്രവർത്തനവും തൃപ്തികരമല്ല. ഒരിക്കൽപോലും സ്ക്വാ‍ഡ് അംഗങ്ങൾ ഹോസ്റ്റൽ പരിശോധിച്ചില്ല. കോളജിലെ ഒരു ഹോസ്റ്റലിലും സുരക്ഷാ ജീവനക്കാരില്ല. ഹോസ്റ്റലിനുള്ളിലോ ക്യാംപസിലെ പ്രധാന സ്ഥലങ്ങളിലോ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ ഹോസ്റ്റലിലേക്കു വരുന്നവരെയും പുറത്തുപോകുന്നവരെയും നിയന്ത്രിക്കാൻ ആർക്കും ഉത്തരവാദിത്തമില്ലായിരുന്നു – റിപ്പോർട്ടിൽ പറയുന്നു.

English Summary:

Investigation report of Siddharth murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com