ADVERTISEMENT

കൊച്ചി∙ മണിചെയിൻ മാതൃകയിൽ 3141 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി നടത്തിയത് ഇറ്റാലിയൻ വ്യവസായി ചാൾസ് പോൻസി 1920 ൽ യുഎസിൽ നടത്തിയതിനു സമാനമായ തിരിമറിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . വിചാരണക്കോടതി മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണു ‘പോൻസി സ്കീം’ തട്ടിപ്പിന്റെ രീതികളും ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിലെ നിക്ഷേപ രീതികളും താരതമ്യം ചെയ്തത്.

നിക്ഷേപകർക്കോ പൊതുജനങ്ങൾക്കോ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു ഉൽപന്നവും നിർമിച്ചു വിൽപന നടത്തി ലാഭമുണ്ടാക്കാതെ തന്നെ നിക്ഷേപകർക്ക് ആദ്യഘട്ടത്തിൽ കൃത്യമായി ‘ലാഭ വിഹിതം’ നൽകി വിശ്വാസം ആർജിച്ചു പുതിയ നിക്ഷേപകരെ കൂട്ടത്തോടെ ആകർഷിക്കുന്ന മണിചെയിൻ പദ്ധതികളാണു ‘പോൻസി സ്കീമുകൾ’.

ഒരാളിൽ നിന്നു നിക്ഷേപം ശേഖരിച്ച ശേഷം അയാൾക്കു നൽകാനുള്ള ലാഭവിഹിതവും കമ്പനിയുടെ ലാഭവും മറ്റു രണ്ടു പേരിൽ നിന്നും നിക്ഷേപമായി വാങ്ങുന്നു. ഈ രണ്ടു പേർക്കു നൽകാനുള്ള ലാഭ വിഹിതം മറ്റു നാലുപേരിൽ നിന്നും വാങ്ങുന്നു. ഇങ്ങനെ ഒന്ന് രണ്ടായും രണ്ട് നാലായും നാല് എട്ടായും എട്ട് പതിനാറായും നിക്ഷേപകരുടെ ചങ്ങല നീളുമ്പോൾ ഏതു നിമിഷവും ഈ വളർച്ച നിലയ്ക്കുന്ന സ്ഥിതിയുണ്ടാവും. ഇതോടെ ചങ്ങലയുടെ അവസാന ഘട്ടത്തിൽ കണ്ണിചേർന്ന 80% പേർക്കും പണം നഷ്ടപ്പെടും. പോൻസി സ്കീമുകൾക്കെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിയമനിർമാണം നടത്തിയതോടെ മണിചെയിൻ കമ്പനികൾ നിക്ഷേപത്തിന്റെ മൂല്യത്തിനു തുല്യമെന്ന് അവകാശപ്പെട്ട് എന്തെങ്കിലും ഉൽപന്നം കൂടി വിൽക്കാൻ തുടങ്ങി. പലപ്പോഴും നിക്ഷേപത്തിന്റെ നാലിലൊന്നു മൂല്യമുള്ള ഉൽപന്നങ്ങളാവും ഇങ്ങനെ വിൽക്കുന്നത്. നിയമനടപടി ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ഒരു ഉൽപന്നം കൈമാറുന്നത്. ഹൈറിച്ച് കമ്പനി ജനങ്ങൾക്ക് ഉപകാരപ്രദമായ പലചരക്കു സാധനങ്ങളാണ് ഇത്തരത്തിൽ കൈമാറിയത്. കോവിഡ് ലോക്ഡൗൺ കാലത്തു വീടുകളിലും കടകളിലും ആവശ്യമായ പലചരക്കു സാധനങ്ങൾ നേരിട്ട് എത്തിച്ചു കൊണ്ടാണു ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ തുടക്കം. ഇതാണ് ഹൈറിച്ചിന്റെ വളർച്ചയ്ക്കു വഴിയൊരുക്കിയതെന്നും ഇ.ഡി പറയുന്നു

എന്താണ് പോൻസി സ്കീം?

ചാൾസ് പോൻസി അമേരിക്കയിലാണ് ഇത്തരം മണിചെയിൻ പദ്ധതി അവതരിപ്പിച്ചത്. ഒന്നാം ലോകയുദ്ധത്തിനു (1914–’18) ശേഷം അമേരിക്കൻ ബാങ്കുകൾ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ നിരക്ക് 2% മുതൽ 3% വരെ താഴ്ത്തിയ ഘട്ടത്തിലാണു നിക്ഷേപങ്ങൾക്കു 8% പലിശയ്ക്കു തുല്യമായ ലാഭവിഹിതം വാഗ്ദാനം ചെയ്തു ചാൾസ് പോൻസിയുടെ മണി ചെയിൻ കമ്പനി നിക്ഷേപ സമാഹരണം തുടങ്ങിയത്. കമ്പനിയുടെ ഉൽപന്നം എന്താണെന്ന് ചോദിച്ചവർ പോലും ആദ്യമാസം 8% ലാഭവിഹിതം ലഭിച്ചതോടെ നിശബ്ദരായി. രണ്ടു വർഷത്തോളം ഇത്തരത്തിൽ നിക്ഷേപകർക്കു ലാഭവിഹിതം ലഭിച്ചു. കമ്പനി ഒന്നും ഉൽപാദിപ്പിക്കാതെയും വിൽക്കാതെയുമാണ് ഇത്രയും ലാഭവിഹിതം നൽകുന്നതെന്ന കാര്യം നിക്ഷേപകരും പൊതുജനങ്ങളും മറന്നു. ലാഭകരമായ ബിസിനസ് എന്ന മിഥ്യാബോധത്തിൽ കമ്പനി വളർന്നു. യുഎസ് ഫെഡറൽ റിസർവ് 1920ൽ ബാങ്ക് പലിശ നിരക്ക് 7 ശതമാനത്തിലേക്കു വർധിപ്പിച്ചതോടെ പോൻസിയുടെ മണി ചെയിനിന്റെ വളർച്ച നിലച്ചു. കമ്പനി പൊട്ടി. അറസ്റ്റിലായ പോൻസി സാമ്പത്തിക വഞ്ചനക്കുറ്റത്തിനു തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

ഇ.‍‍‍‌ഡി. തെറ്റിദ്ധരിപ്പിക്കുന്നു: ഹൈറിച്ച് ടീം ലീഡർമാർ

ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ വളർച്ചയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പൊതുജനങ്ങൾക്കു മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കുകയാണെന്നു ഹൈറിച്ച് ടീം ലീഡർമാരായ ഷിബു ഏബ്രഹാം, ഷമീന നസീർ എന്നിവർ ആരോപിച്ചു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ എട്ടുമാസം മുൻപു മരവിപ്പിക്കുന്നതു വരെ മുഴുവൻ നിക്ഷേപകർക്കും ലാഭവിഹിതം ലഭിച്ചു. ഇതുവരെയുള്ള നിക്ഷേപങ്ങൾക്കു നൽകാനുള്ള ലാഭവിഹിതം കമ്പനിയുടെ അക്കൗണ്ടുകളിലുണ്ട്. 2016 മുതൽ ഹൈറിച്ച് കമ്പനി നടത്തിയ മുഴുവൻ ബിസിനസുകളും ഒരുമിച്ചു കൂട്ടിയാണ് 3141 കോടിയുടെ തട്ടിപ്പെന്നു വ്യാഖ്യാനിക്കുന്നത്. 200 കോടി രൂപയിൽ അധികം നിക്ഷേപകർക്ക് അവരുടെ വിഹിതമായി നൽകാൻ ബാക്കിയില്ല. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ചാൽ ആ തുകയും നൽകാൻ കമ്പനിക്കു കഴിയുമെന്നു ഇവർ അവകാശപ്പെട്ടു. 

English Summary:

Highrich Company Embezzles Crores via Ponzi Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com