ADVERTISEMENT

കോട്ടയം ∙ അർജുൻ ഓടിച്ചിരുന്ന ലോറി ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട വിവരം ജിപിഎസ് സംവിധാനത്തിലൂടെ അറിയാതെ പോയതിനു മോട്ടർവാഹന വകുപ്പു നൽകിയ വിശദീകരണം പാളുന്നു. കർണാടക റജിസ്ട്രേഷൻ ലോറി ആയതിനാൽ കേരളത്തിനു ജിപിഎസ് കൺട്രോൾ കിട്ടാത്തതുകൊണ്ടാണു വിവരം ലഭിക്കാതിരുന്നത് എന്നായിരുന്നു വിശദീകരണം. എന്നാൽ, കേരളത്തിൽ റജിസ്റ്റർ ചെയ്ത വാഹനം അപകടത്തിൽപെട്ടാലും ജിപിഎസ് കൺട്രോൾ കിട്ടാൻ മോട്ടർ വാഹന വകുപ്പിനു സംവിധാനമില്ല. അപക‌ടമുണ്ടായാൽ മോട്ടർ വാഹന വകുപ്പ് ഓഫിസിൽ അലാം ലഭിക്കുകയും വാഹനത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കി പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയും ചെയ്യുന്ന സംവിധാനം ഇതുവരെ നടപ്പായില്ല.

എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും ജിപിഎസ് സംവിധാനമുണ്ട്. വാഹനത്തിന്റെ സ്ഥാനം ഉടമയുടെ മൊബൈൽ ഫോണിലൂടെ ട്രാക്ക് ചെയ്യാനാകും. പക്ഷേ, മൊബൈൽ സിഗ്നൽ നഷ്ടമായാൽ അതും അറിയാൻ കഴിയില്ല. വാഹനം അപകടത്തിൽപെട്ടാൽ ഉടമയ്ക്ക് അറിയാനുള്ള സംവിധാനവുമില്ല.

ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫിസിലും എല്ലാ ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും ജിപിഎസ് കൺട്രോൾ സംവിധാനം ഉണ്ടാകണമെന്നാണു ചട്ടം. തിരുവനന്തപുരത്ത് മോട്ടർ വാഹന വകുപ്പ് ഓഫിസിൽ ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കാനുള്ള പദ്ധതിക്ക് 6 കോടി രൂപ മുടക്കിയെങ്കിലും നടപ്പായിട്ടില്ല.

ജിപിഎസ് ലൈസൻസ് ഫീസ് ഇനത്തിൽ 68 കോടിയാണ് പ്രതിവർഷം മോട്ടർ വാഹന വകുപ്പ് പിരിച്ചെടുക്കുന്നത്. 3400 രൂപ വീതമാണ് ഓരോ വർഷവും വാഹന ഉടമകളിൽനിന്ന് ഈടാക്കുന്നത്. ഫിറ്റ്നസിന് ഹാജരാകുമ്പോഴാണ് ജിപിഎസ് പുതുക്കിയ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്.

കൃത്യമായി കണ്ടെത്താം റഡാറിലൂടെ

കോഴിക്കോട് ∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി റഡാർ ഉപയോഗിച്ചു നടത്തുന്ന തിരച്ചിലിൽ ആളെ കൃത്യമായി കണ്ടെത്താനാകുമെന്ന് വിദഗ്ധർ. മണ്ണിനടിയിലെ മനുഷ്യശരീരം, ലോഹമുൾപ്പെടെ മറ്റു വസ്തുക്കൾ എന്നിവ കണ്ടെത്താൻ റഡാറിലൂടെ സാധിക്കുമെന്ന് കോഴിക്കോട് എൻഐടി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. ശ്രീനിവാസ റാവു പറഞ്ഞു. ഖനനം നടക്കുന്ന മേഖലയിലും മണ്ണിടിച്ചിലുണ്ടായ മേഖലയിലും റഡാർ പ്രവർത്തിക്കും. കാണാതായ ആളുടെ കയ്യിൽ ഫോണോ മറ്റ് ഉപകരണങ്ങളോ ഉണ്ടെങ്കിൽ പെട്ടെന്നു കണ്ടെത്താം.

സൂറത്കൽ എൻഐടിയിലെ വിദഗ്ധരാണ് ഷിരൂരിൽ റഡാർ പരിശോധന നടത്തുന്നത്. 

മണ്ണിനടിയിൽ കുടുങ്ങിയ ആൾക്ക് ജീവനുണ്ടെങ്കിൽ കണ്ടെത്താൻ സാധിക്കുന്ന റഡാറുകൾ നിലവിലുണ്ട്. ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞാണ് ഇവ പ്രവർത്തിക്കുന്നത്.

English Summary:

Motor Vehicle Department's explanation about GPS issue in Shiroor landslide fails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com