ADVERTISEMENT

ന്യൂഡൽഹി ∙ ഇടുക്കിയിലെ 2 ലക്ഷം ഏക്കറിലേറെ സ്ഥലം വനഭൂമിയാണെന്നു സ്ഥാപിക്കാൻ സുപ്രീം കോടതി മുൻപാകെ കൃത്രിമരേഖ നൽകിയെന്ന വിഷയത്തിൽ കേരള റവന്യു വകുപ്പിലെ 2 ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു. രേഖകളുടെ ആധികാരികത ഉറപ്പിക്കുന്ന കാര്യത്തിൽ സെൻട്രൽ എംപവേഡ് കമ്മിറ്റിക്ക് ആവശ്യപ്പെട്ട രേഖകൾ കൈമാറില്ലെന്നു രേഖാമൂലം അറിയിച്ചതുമായി ബന്ധപ്പെട്ടാണിത്. 

ഒരു ഘട്ടത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതായി ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് സർക്കാർ ഉറപ്പു നൽകി. തുടർന്ന്, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട കോടതി ഇരുവരും ഓഗസ്റ്റ് 21ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. കൃത്രിമരേഖയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും ആധികാരികത സ്ഥിരീകരിക്കാനും ബെഞ്ച് സംസ്ഥാന സർക്കാരിന് 2 മാസം കൂടി സമയം അനുവദിച്ചു. അതിനിടെ, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) 15720 ഏക്കർ മാത്രമേയുള്ളുവെന്നു വ്യക്തമാക്കി കേരള നിയമവകുപ്പ് അണ്ടർ സെക്രട്ടറി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

ഇന്നലെ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾത്തന്നെ രേഖകൾ കൈമാറാൻ കേരള സർക്കാർ വിസമ്മതിച്ചതായി അമിക്കസ് ക്യൂറി കെ. പരമേശ്വർ അറിയിച്ചു. വസ്തുത കണ്ടെത്താൻ സിഇസി ശ്രമിക്കുകയാണെന്നും രേഖകൾ ആവശ്യപ്പെട്ട് അയച്ച കത്തുകളുടെ കാര്യവും സൂചിപ്പിച്ചു. പരിസ്ഥിതിക്കേസുകളുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിയോഗിച്ച സിഇസി ആവശ്യപ്പെട്ട രേഖകൾ നൽകാത്തതു കോടതി ഗൗരവത്തോടെയാണു പരിഗണിച്ചത്. അക്കാര്യം ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തു. അതിനിടെ, 127 വർഷമായി നിലനിൽക്കുന്ന പ്രശ്നമാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളുടെ ബാഹുല്യവും തിരഞ്ഞെടുപ്പുതിരക്കും മൂലമാണു മറുപടി നൽകാൻ വൈകിയതെന്നു കേരള സർക്കാരിനു വേണ്ടി ഹാജരായ പി.വി.ദിനേശ് വിശദീകരിച്ചു. 

4 മാസത്തെ സാവകാശം കേരളം തേടിയെങ്കിലും ഇതിന് 2 മാസം അനുവദിച്ചു. വിഷയത്തിൽ സർക്കാർ നേരിടുന്ന പ്രതിസന്ധിയും പി.വി.ദിനേശ് സൂചിപ്പിച്ചു. ഒരുവശത്ത് വനസംരക്ഷണം ആവശ്യപ്പെടുന്ന പരിസ്ഥിതി പ്രവർത്തകരും മറുവശത്ത് പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരുമാണെന്നും ബുൾഡോസർ കൊണ്ടുപോയി തീർക്കാവുന്ന പ്രശ്നമല്ല അതെന്നും ചൂണ്ടിക്കാട്ടി. പ്രശ്നത്തെ സന്തുലിതമായി കൈകാര്യം ചെയ്യണമെന്നായിരുന്നു അതിനോടു ബെഞ്ചിന്റെ പ്രതികരണം. പ്രശ്നത്തിലെ മാനുഷികപ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേരള കാർഡമം ഗ്രോവേഴ്സ് യൂണിയനു വേണ്ടി റോയി ഏബ്രഹാം, കാർഡമം ഗ്രോവേഴ്സ് അസോസിയേഷനു േവണ്ടി അഭിഭാഷകരായ സാജു ജേക്കബ്, ടെസി വർഗീസ്, ഷൈൻ വർഗീസ് ജിൻസ് മാത്യു, പ്ലാന്റേഴ്സ് ഓണേഴ്സ് അസോസിയേഷനു വേണ്ടി അനിത ഷേണായി എന്നിവരും ഹാജരായി. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിലെ 15,720 ഏക്കർ സ്ഥലം മാത്രമാണ് സംരക്ഷിതവനമെന്നിരിക്കെ, രേഖ തിരുത്തി 2,15,720 ഏക്കർ സ്ഥലം സംരക്ഷിതവനമാണെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ടായെന്നതാണു കോടതി പരിഗണിക്കുന്ന വിഷയം. സർക്കാർ നേരത്തെ നൽകിയ സത്യവാങ്മൂലം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്ന വൺ എർത്ത്, വൺ ലൈഫ് ഹർജികളെ എതിർക്കുന്നത്.

English Summary:

Cardamom Hill Reserve issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com