ADVERTISEMENT

കോട്ടയം ∙ സാമ്പത്തികത്തട്ടിപ്പുകേസിൽ പ്രതിയായി ജയിലിലുള്ള ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ പേരിൽ കുടമാളൂർ സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. പൊലീസ് വേഷത്തിൽ വിഡിയോ കോളിൽ എത്തിയാണ് തട്ടിപ്പിനു ശ്രമിച്ചത്.

സംസ്ഥാനാന്തര ഓൺലൈൻ തട്ടിപ്പ് സംഘം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ലയൺസ് ക്ലബ് ജില്ലാ പിആർഒയും ലയൺസ് റാഫിൾ (റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് ഇൻ ലയൺസ്) ചെയർമാനുമായ എം.പി. രമേഷ്കുമാറിന്റെ ഫോണിലേക്ക് വാട്സാപ് വിഡിയോ കോൾ വഴി ബന്ധപ്പെട്ടത്.

മുംബൈ പൊലീസിൽ നിന്നാണെന്നാണ് ഇവർ പരിചയപ്പെടുത്തിയത്. നരേഷ് ഗോയൽ മുംബൈയിൽ ആരംഭിച്ച അറുപതോളം ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് രമേഷ്കുമാറിന്റെ പേരിലുള്ളതാണെന്ന് ഇവർ പറഞ്ഞു. ആദ്യം വിഡിയോ കോളിൽ പൊലീസ് വേഷത്തിൽ എത്തിയ ഉദ്യോഗസ്ഥൻ വിവരങ്ങൾ രമേഷ്കുമാറിനോട് വിശദമാക്കി. എന്നാൽ, തന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഇല്ലെന്നു രമേഷ്കുമാർ മറുപടി പറഞ്ഞു. ഇതോടെ രമേഷ്കുമാറിന്റെ പേരിലുള്ള കനറാ ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ട് വിശദാംശങ്ങളും എടിഎം കാർഡും സഹിതം ‘മുംബൈ പൊലീസ്’ ഉദ്യോഗസ്ഥൻ വാട്‌സാപിൽ അയച്ചു നൽകി. എന്നിട്ടും പതറാതെ മറുപടിയിൽ ഉറച്ചു നിന്നതോടെ വിഡിയോ കോളിൽ 2 ‘ഉന്നത ഉദ്യോഗസ്ഥർ’ കൂടി ചേർന്നു. രണ്ടു കോടി രൂപ ഓപ്പണിങ് ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ നിലവിൽ 20 കോടി രൂപയുണ്ടെന്നും അത് അഴിമതിപ്പണമാണെന്നുമായി ‘മുംബൈ പൊലീസ് സംഘ’ത്തിന്റെ വിശദീകരണം. 

ഭക്ഷണം പോലും കഴിക്കാൻ സമയം അനുവദിക്കാതെ ചോദ്യം ചെയ്യൽ 2 മണിക്കൂറിലേക്കു കടന്നതോടെ രമേഷ്‌കുമാർ ക്ഷുഭിതനായി. തനിക്ക് ഭക്ഷണം കഴിക്കണമെന്നും പ്രമേഹരോഗിയാണെന്നും പറഞ്ഞതോടെ ചോദ്യം ചെയ്യലിന് ഇടവേള നൽകി.

ഇതിനു ശേഷം വീണ്ടും ഓൺലൈനിൽ എത്തിയ ‘മുംബൈ പൊലീസ് സംഘം’, രമേഷ്കുമാറിനെ സിബിഐ ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കി. സിബിഐ സംഘം ഉടൻ എത്തുമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമായി സംഘത്തിന്റെ ഭീഷണി. ഇതിലൊന്നും പക്ഷേ, രമേഷ് പേടിച്ചില്ല.

പിന്നീട് സംഘം ഒത്തുതീർപ്പിന്റെ വഴിയിലെത്തി. കേസ് മുഴുവൻ ഒത്തുതീർപ്പാക്കാമെന്നും അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും പറഞ്ഞു. എന്നാൽ ‘വിവരങ്ങൾ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച് എന്നെ അറസ്റ്റ് ചെയ്യൂ’ എന്നു രമേഷ് പറഞ്ഞതോടെ ‘പൊലീസ് സംഘം’ കോൾ കട്ട് ചെയ്തു. വാട്സാപ്പിൽ അയച്ച രേഖകൾ എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനും ജില്ലാ സൈബർ സെല്ലിനും രമേഷ് പരാതി നൽകി.

English Summary:

Attempt to extort money by threatening in the name of Naresh Goyal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com