ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്കുണ്ടായ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിനു സർക്കാർ രൂപം നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണു ടീം രൂപീകരിച്ചത്. ആശുപത്രികൾ, ദുരിതാശ്വാസ ക്യാംപുകൾ, വീടുകൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്കു മാനസികാരോഗ്യ ഹെൽപ് ഡെസ്ക്കുകൾ മുഖേന സേവനം ഉറപ്പാക്കും.

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്‌നങ്ങൾക്കു പ്രത്യേക പരിഗണന നൽകും. ആരോഗ്യ വകുപ്പിന്റെ തിരിച്ചറിയൽ കാർഡുള്ളവർക്കാണു സേവനത്തിന് അനുവാദമുള്ളത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ദുരന്തബാധിതരെ കേൾക്കുകയും ആശ്വാസം നൽകുകയുമാണു ചുമതല. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശവകുപ്പ് ജീവനക്കാർ, മറ്റു രക്ഷാപ്രവർത്തകർ എന്നിവർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ടീം ഉറപ്പാക്കുന്നുണ്ട്. കൂടാതെ 'ടെലി മനസ്സ്' 14416 എന്ന ടോൾ ഫ്രീ നമ്പറിൽ മാനസിക പ്രശ്‌നങ്ങൾ, സംശയനിവാരണങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂർ സേവനവും ലഭ്യമാണ്.

‘കുട്ടിയിടം’ പദ്ധതി തുടങ്ങി 

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘർഷം കുറയ്ക്കുകയാണ്  ലക്ഷ്യം. 

വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണു കുട്ടിയിടം. മാജിക് ഷോ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

English Summary:

Mental health support for Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com