ADVERTISEMENT

തൃശൂർ ∙ വ്യവസായി ടി.എ.സുന്ദർമേനോൻ ചെയർമാനായിരുന്ന ഹീവാൻ ഫിനാൻസ് കമ്പനി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത്. 2016 ലാണ് പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി ഹീവാൻ ഫിനാൻസ്, ഹീവാൻ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ തുടങ്ങുന്നത്. വിവിധ പദ്ധതികളിലായി 12 മുതൽ 15 ശതമാനം വരെയും ഓരോ വർഷവും നിക്ഷേപകരെ ആകർഷിക്കാൻ വൻ വാഗ്ദാനങ്ങളുമാണു കമ്പനി നൽകിയത്. 5 വർഷം കൂടുമ്പോൾ ഇരട്ടി നൽകാമെന്ന വാഗ്ദാനത്തിലാണു കോടികളുടെ നിക്ഷേപങ്ങൾ സ്വീകരിച്ചത്. 

ജില്ലയിലും പുറത്തുമായി ഇരുപതിലേറെ ശാഖകളും ആയിരക്കണക്കിനു നിക്ഷേപകരുമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ 2023 ഏപ്രിൽ മുതൽ നിക്ഷേപകർക്കു മുതലും പലിശയും തിരിച്ചുകിട്ടാതായതോടെ വ്യാപക പരാതി ഉയർന്നു. പണം തിരികെ ചോദിച്ചവർക്കു വണ്ടിച്ചെക്ക് നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 7.78 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ് അന്വേഷിക്കുന്ന തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 

റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്കു വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്നും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപമോ പലിശയോ തിരികെ നൽകിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യഘട്ടത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ റജിസ്ട്രേഷൻ ചെയ്ത 18 കേസുകൾ പ്രതിക്കെതിരെ ഉണ്ടായിരുന്നു. പിന്നീടു കേസുകൾ ‘സി ബ്രാഞ്ച്’ അന്വേഷിക്കുകയും തുടർന്നു ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. നിലവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ടെന്നാണു വിവരം. 

    ഹീവാൻ നിധിയുടെ ചെയർമാനായിരുന്ന സുന്ദർമേനോനു 2016 ൽ പത്മശ്രീ ലഭിച്ചിരുന്നു.യുഎഇ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പ് ഇന്റർനാഷനലിന്റെ സ്ഥാപകനാണ്.

 ബഡ്സ് ആക്ട് പ്രകാരം പ്രതിയുടെയും മറ്റു ഡയറക്ടർമാരുടെയും സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. ഇവ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

English Summary:

Sundar Menon's firm accepted investment promising huge interest return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com