ADVERTISEMENT

‘നിർമാണത്തിലിരിക്കുന്ന വീടിന്റെ തറയിൽ ജെസ്നയെ കുഴിച്ചിട്ടിട്ടുണ്ട്’ ലോക്കൽ പൊലീസ് കേസ് അന്വേഷിക്കുന്ന സമയത്താണ് ഇങ്ങനെയൊരു വിവരം ലഭിക്കുന്നത്. അതും ‘ദൃശ്യം’ സിനിമ ഇറങ്ങിയ നാളുകളിൽത്തന്നെ. ഏന്തയാർ ടൗണിൽ നിന്ന് അര കിലോമീറ്റർ അകത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ തറയിലെ മണ്ണു നീക്കി പരിശോധിക്കാൻ അന്നത്തെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ എത്തി. പക്ഷേ, അവിടെ നിന്നും തുമ്പൊന്നും ലഭിച്ചിട്ടില്ല. 

റബർത്തോട്ടം, ഒറ്റ മുറി വീട്

‘മുണ്ടക്കയം – എരുമേലി റൂട്ടിൽ പുലിക്കുന്നിൽ പ്രധാന റോഡിൽ നിന്നു മൺറോഡിലൂടെ നടന്നാൽ റബർത്തോട്ടത്തിനു നടുവിൽ ഒറ്റമുറി വീട് കാണാം, ആ വീട്ടിൽ എത്തിച്ച് പെൺകുട്ടിയെ നാലു യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി. വീടിനു സമീപം തെങ്ങിനു ചുവട്ടിൽ ഇളകിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്താൽ മൃതദേഹം കിട്ടും. ജെസ്നയുടെ ഒരു മോതിരം തെളിവായി ഒറ്റമുറി വീടിനുള്ളിൽ കിടപ്പുണ്ട് ’ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഒരാൾ ചെന്നൈയിൽ നിന്നു പൊലീസിനു കൈമാറിയതായിരുന്നു ഈ വിവരം. ‘തന്റെ മകൻ പ്രവചിച്ചതാണ്’ എന്നും അയാൾ പറഞ്ഞു. ആ സ്ഥലവും വീടും ഒക്കെ കൃത്യമായി ഉണ്ടായിരുന്നെങ്കിലും പറഞ്ഞതു പോലെയുള്ള ഒന്നും കണ്ടെത്താനായില്ല. 

കടയിൽ കണ്ടത് മറ്റൊരാൾ

ജെസ്നയുടേത് എന്നു കരുതുന്ന സിസിടിവി ദൃശ്യം പതിഞ്ഞത് ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു. മറ്റൊരു ക്യാമറയിൽ തലയിൽ തട്ടം ഇട്ട് നടന്നുപോകുന്ന രീതിയിൽ ജെസ്നയെ കണ്ടെത്തി എന്ന് വെളിപ്പെടുത്തിയതോടെ പൊലീസ് അതും അന്വേഷിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജെസ്നയോടു രൂപസാദൃശ്യമുള്ള ചാച്ചിക്കവല സ്വദേശിനിയായ വിദ്യാർഥിയാണ് അതെന്നു കണ്ടെത്തി. ജെസ്നയെ ബെംഗളൂരുവിലെ ഷോപ്പിങ് മാളിൽ കണ്ടെത്തിയെന്ന് കോട്ടയം സ്വദേശിയായ യുവാവ് പൊലീസിനെ അറിയിച്ചതോടെ അന്വേഷണ സംഘം അവിടെയുമെത്തി. പക്ഷേ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 

English Summary:

Police investigated jesna missing case in many ways, but got nowhere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com