ADVERTISEMENT

തിരുവനന്തപുരം / കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ നിലപാടു വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി. നാലര വർഷം രഹസ്യമാക്കിവച്ച റിപ്പോർട്ടിന്റെ പൂർണരൂപം കോടതി ആവശ്യപ്പെട്ടതോടെ വിഷയത്തിൽ ഇനി ഒളിച്ചുകളിക്കാൻ സർക്കാരിനാകില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ ആരെങ്കിലും പരാതി നൽകിയാൽ ഇടപെടാം എന്നാണു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. മൊഴികളിൽ ആരുടെയും പേരില്ലെന്നു പറഞ്ഞ സർക്കാർ ഇതേ നിലപാടാണ് ഇന്നലെ ഹൈക്കോടതിയിൽ ആദ്യം പറഞ്ഞത്. എന്നാൽ, സർക്കാർ എന്തു നടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചതോടെ, റിപ്പോർട്ടിലെ പരസ്യപ്പെടുത്താത്ത ഭാഗങ്ങൾ കൂടി പരിശോധിച്ച് കേസ് എടുക്കാൻ വസ്തുതകളുണ്ടോ എന്ന് അറിയിക്കാമെന്ന നിലപാടിലായി.

ലൈംഗിക ചൂഷണം ഉൾപ്പെടെ നേരിട്ടുവെന്ന വെളിപ്പെടുത്തലിനു പുറമേ, മൊഴി നൽകിയവർ കൈമാറിയ ഓഡിയോ, വിഡിയോ ക്ലിപ്പുകളും വാട്സാപ് ചാറ്റുകളും സ്ക്രീൻ ഷോട്ടുകളും റിപ്പോർട്ടിന്റെ ഭാഗമായി കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് തയാറാക്കിയതു കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ലെന്നും നേരിട്ടു തെളിവെടുത്താണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഗുരുതര കുറ്റകൃത്യങ്ങൾ വെളിപ്പെട്ടാൽ നേരിട്ടു കേസ് എടുക്കാൻ വ്യവസ്ഥയില്ലേ എന്ന ചോദ്യം കോടതിയിൽനിന്നുണ്ടായി. ‘പോക്സോ’ പോലുള്ള കുറ്റങ്ങളിൽ തീർച്ചയായും ഇതു സാധിക്കുമെന്നു പറഞ്ഞ സർക്കാർ, ഈ വിഷയം പരിശോധിക്കാമെന്നും മറുപടി നൽകി.

സർക്കാർ നിലപാടിൽ വിമർശനം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടി സാധ്യമല്ലെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇരകളുടെ പരാതിയില്ലാതെ നിയമനടപടി സാധ്യമല്ലെന്ന് സർക്കാരും സിപിഎം നേതാക്കളും വാദിക്കുമ്പോൾ പരാതിയില്ലാതെതന്നെ കേസ് എടുക്കാമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ സൂചിപ്പിച്ചത് വിഷയത്തിൽ ഭരണപക്ഷത്തുള്ള ഭിന്നത വ്യക്തമാക്കുന്നു.

ലൈംഗികാതിക്രമം ഉൾപ്പെടെ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോഴും പരസ്യമായിട്ടില്ല. ഇരകളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇതിനെ സർക്കാർ ന്യായീകരിക്കുന്നത്. എന്നാൽ, സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ നിയമനടപടി സാധ്യമല്ലേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. സ്ത്രീസുരക്ഷയാണു നയമെന്നു പ്രഖ്യാപിക്കുന്ന സർക്കാരിന് ഈ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.

റിപ്പോർട്ടിലെ ശുപാർശകൾ മാത്രം പരിഗണിച്ചുള്ള ചർച്ചകളും നയരൂപീകരണവുമാണു സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, ലൈംഗിക കുറ്റകൃത്യം അടക്കം വ്യക്തമാക്കുന്ന മൊഴികൾ നീതിപീഠത്തിനു മുന്നിലെത്തുന്നതോടെ സർക്കാരിന് നടപടി ചർച്ചകളിലൊതുക്കാനാകില്ല.

റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിനു പിന്നാലെ, കമ്മിറ്റിക്കു മൊഴി നൽകാത്തവരടക്കം ദുരനുഭവങ്ങൾ പരസ്യമാക്കുന്നുണ്ട്. പ്രതികളുടെ പേരുകൾ സഹിതമാണു വെളിപ്പെടുത്തൽ. മിക്കതും ലൈംഗിക കുറ്റകൃത്യങ്ങളാണ്. ഇത്തരം പരസ്യമായ വെളിപ്പെടുത്തലുകളും സർക്കാരിനു വെല്ലുവിളിയാണ്.

∙ ഗോഡ്ഫാദറെപ്പോലെ കണ്ടിരുന്ന സംഗീതസംവിധായകനിൽനിന്നു മോശം പെരുമാറ്റമുണ്ടായിട്ടുണ്ട്. അന്ന് 14–15 വയസ്സായിരുന്നു. പിന്നീട് ഈ സംഗീതസംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ വിളിച്ചെങ്കിലും പോയില്ല. പവർ ഗ്രൂപ്പ് പോലെ സംഗീതലോകത്തും സർക്കിളുകളുണ്ട്. അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകൾ പലപ്പോഴും കേൾക്കേണ്ടിവന്നു. സിനിമയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പരാതി ഉന്നയിക്കാനും പരിഹരിക്കാനും സെല്ലുകൾ വേണം. തെളിവുകളുണ്ടെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവിടണം. - ഗൗരി ലക്ഷ്മി (ഗായിക)

∙ ഹേമ കമ്മിറ്റി മുൻപാകെ വന്ന മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. നിശ്ശബ്ദത പരിഹാരമാകില്ല. - ലിജോ ജോസ് പെല്ലിശ്ശേരി (സംവിധായകൻ)

∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം എല്ലാ സംഘടനകളിലുമുണ്ടെന്നു സംശയിക്കണം. ഇത്തരമൊരു പവർ ഗ്രൂപ്പിനെക്കുറിച്ചു വർഷങ്ങൾക്കു മുൻപ്‌ കോംപറ്റീഷൻ കമ്മിഷൻ പ്രതിപാദിച്ചതു പ്രസക്തമാണ്. -  സാന്ദ്ര തോമസ് (നടി, നിർമാതാവ്)

English Summary:

Kerala government trapped by intervention of High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com