ADVERTISEMENT

കൊച്ചി ∙ താരസംഘടനയുടെ നേതൃത്വത്തിൽനിന്നുള്ള കൂട്ടരാജി ഭീരുത്വമാണെന്നു നടി പാർവതി തിരുവോത്ത്. മാധ്യമങ്ങൾക്കു മുന്നിൽനിന്നു സംസാരിക്കേണ്ടവർ രാജിവച്ചു പിന്മാറിയത് ഭീരുത്വം കാരണമാണ്. സർക്കാരിനും മറ്റും ഒപ്പം നിന്നു പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെങ്കിലും വേണമായിരുന്നെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

ആരോപണങ്ങൾ പുറത്തുവരുന്നതു വരെ ഇതൊന്നും ഇവിടെ നടക്കില്ലെന്നു പറഞ്ഞ സമിതിയാണ്. അധിക്ഷേപമൊക്കെ സഹിച്ച് അതു ശരിയെന്നു തെളിയിക്കേണ്ട ബാധ്യതയും സ്ത്രീകൾ ഏറ്റെടുക്കണമെന്നു പറയുന്നതു ദുഃഖകരമാണ്. എഎംഎംഎ വലിയ സംഘടനയാണ്. പേടി കാരണം അതിലെ അംഗങ്ങൾ ആരും അവകാശങ്ങൾക്കു വേണ്ടി സംസാരിക്കില്ല. ജനാധിപത്യബോധമുള്ള ഭരണസമിതിയെ കണ്ടെത്താനുള്ള അവസരമാണിത്– പാർവതി പറഞ്ഞു.

റിപ്പോർട്ട് പുറത്തുവരാത്തതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു ജസ്റ്റിസ് ഹേമ പ്രകടിപ്പിച്ച അനിഷ്ടങ്ങളും തന്നെ എന്തിനു ബുദ്ധിമുട്ടിക്കുന്നെന്ന തരത്തിൽ നടത്തിയ പരാമർശങ്ങളും വിഷമമുണ്ടാക്കി. സിനിമയിൽ നിൽക്കണമെങ്കിൽ മാന്യമായ വസ്ത്രം ധരിക്കണം, മാന്യമായി പെരുമാറണം, പറ്റുന്നില്ലെങ്കിൽ വേറെ ജോലി നോക്കണം തുടങ്ങിയ രീതിയിൽ, കമ്മിറ്റി അംഗമായിരുന്ന നടി ശാരദയുടേതായി വന്ന വാക്കുകളും വേദനിപ്പിക്കുന്നതായിരുന്നു. റിപ്പോർട്ട് സമർപ്പിച്ച ശേഷം കമ്മിറ്റി അംഗങ്ങളിൽനിന്നു വന്ന ഈ പരാമർശങ്ങൾ കേട്ടപ്പോൾ ചതിക്കപ്പെട്ടതായി തോന്നി.

റിപ്പോർട്ട് പുറത്തുവരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. വന്ന ശേഷം പവർ ഗ്രൂപ്പ് എല്ലാ മേഖലയിലും ഉണ്ടെന്ന നിലയിൽ സാംസ്കാരിക മന്ത്രി നടത്തിയ പരാമർശവും ഞെട്ടിച്ചു. നാലര വർഷമുണ്ടായിട്ടും റിപ്പോർട്ട് പഠിക്കാൻ സർക്കാർ തയാറായില്ലെന്നും  പാർവതി കുറ്റപ്പെടുത്തി.

English Summary:

Collective resignation in AMMA shows cowardice: Parvathy Thiruvothu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com