ADVERTISEMENT

കൊച്ചി ∙ രാത്രികാലങ്ങളിൽ ആശുപത്രികളിൽ ജോലി ചെയ്യുമ്പോൾ സുരക്ഷയിൽ ഉറപ്പില്ലെന്നു ഡോക്ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം നടത്തിയ സർവേയിൽ ആശുപത്രിയിലെ രാത്രി സുരക്ഷയിൽ 82% പേരും ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ, സർക്കാർ മേഖലയിലെ ഡോക്ടർമാരെ സംഘടിപ്പിച്ച് ഐഎംഎ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ആശുപത്രികളിലെ രാത്രി ജോലിയിലെ സുരക്ഷയുടെ കാര്യത്തിൽ ഉറപ്പില്ലെന്ന് 46.5% ഡോക്ടർമാർ പ്രതികരിച്ചു. ജോലി സുരക്ഷിതമല്ലെന്നു തോന്നിയിട്ടുണ്ടെന്നു 24.1% പേരും ഒട്ടും സുരക്ഷിതമല്ലെന്നു 11.4% പേരും പറയുന്നു. രാത്രി ജോലി സുരക്ഷിതമാണെന്നു കരുതുന്നത് 18% പേർ മാത്രമാണ്. 55.2 ശതമാനത്തിന് ഡ്യൂട്ടി റൂം ലഭിക്കുമ്പോൾ 44.8 ശതമാനത്തിന് ഈ സൗകര്യം ലഭിക്കുന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഡ്യൂട്ടി റൂമിനോടു ചേർന്നു ശുചിമുറി സൗകര്യമുള്ളതായി 67.55% പേർ സാക്ഷ്യപ്പെടുത്തുമ്പോൾ 31.42% പേർ ഈ സൗകര്യമില്ലെന്നും പറയുന്നു.

വാർഡ്, കാഷ്വൽറ്റി എന്നിവിടങ്ങളിൽ നിന്ന് ഏറെ അകലെയാണു ഡ്യൂട്ടി റൂം എന്നു സർവേയിൽ പങ്കെടുത്ത 53% പേർ വ്യക്തമാക്കി. സർവേയിൽ പങ്കെടുത്തവരിൽ 63.3% പേർ സ്ത്രീകളും 36.7% പുരുഷൻമാരുമാണ്. 20–35 വയസ്സിനിടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗവും. രാജ്യവ്യാപകമായി നടന്ന സർവേയിൽ കേരളത്തിൽ നിന്ന് 27.75% പേരാണു പങ്കെടുത്തത്. ഐഎംഎ റിസർച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവന്റെ നേതൃത്വത്തിൽ ഡോ. ദീപ അഗസ്റ്റിൻ, ഡോ. ടി.എസ്. അനിതാദേവി, ഡോ. രശ്മി രാമചന്ദ്രൻ, ഡോ. ജോസഫ് ബെനവൻ എന്നിവരടങ്ങിയ സംഘമാണു പഠനം നടത്തിയത്.

English Summary:

Doctors worries about unsafe night duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com