ADVERTISEMENT

ന്യൂഡൽഹി ∙ ക്രിസ്ത്യൻ ദമ്പതികൾക്കു ജനിച്ചതുകൊണ്ട് മകൻ ക്രിസ്ത്യാനിയാകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ദേവികുളം സംവരണ സീറ്റിലെ തിരഞ്ഞെടുപ്പു ജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ എംഎൽഎ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. 

സംവരണ സീറ്റിൽ മത്സരിക്കാൻ തനിക്ക് അർഹതയുണ്ടെന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നുമാണ് രാജയുടെ വാദം. എന്നാൽ, ‌ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനായി ജനിച്ച് ജ്ഞാനസ്നാനം കൈക്കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണ് രാജയെന്നും സംവരണസീറ്റിൽ മത്സരിക്കാൻ കഴിയില്ലെന്നുമാണ് എതിർസ്ഥാനാർഥി യുഡിഎഫിലെ ഡി. കുമാറിനു വേണ്ടി അൽജോ കെ. ജോസഫ് വാദിച്ചത്. 

ഇക്കാര്യം സ്ഥാപിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കുമാറിന് കഴിഞ്ഞിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ക്രിസ്ത്യൻ ദമ്പതികൾക്കു ജനിച്ചുവെന്നതുകൊണ്ട് മകൻ ക്രിസ്ത്യാനിയാകുമോയെന്ന ചോദ്യം കോടതി ഉന്നയിച്ചത്. ക്രിസ്ത്യൻ വിശ്വാസപ്രകാരമുള്ള ജ്ഞാനസ്നാനം നടന്നിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരുടെ മറുപടി. ബെനിസൻ എന്ന പേരിൽ മാമോദീസ ചെയ്യപ്പെട്ടത് രാജയാണെന്നും വ്യക്തമാക്കി. തുടർന്ന്, ബെനിസൻ രാജ തന്നെയാണെന്നത് എങ്ങനെയാണ് തെളിയിക്കപ്പെട്ടതെന്നു കോടതി ചോദിച്ചു. രേഖകൾ ഹാജരാക്കിയെങ്കിലും വിസ്താരത്തിനിടെ ഇക്കാര്യം രാജയോടു ചോദിച്ചിട്ടില്ലെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ. അമാനുല്ല, എ.ജി. മസി എന്നിവരുടെ ബെ‍ഞ്ച് ചൂണ്ടിക്കാട്ടി.

ക്രിസ്ത്യാനിയായ ഷൈനിപ്രിയയെ ക്രിസ്തുമതാചാര പ്രകാരം വിവാഹം കഴിച്ചയാളാണ് രാജ, മാതാവ് എസ്തറിന്റെ സംസ്കാരം ക്രിസ്തുമതാചാരപ്രകാരമാണു നടത്തിയത്, പട്ടികജാതിക്കാരനാണെന്ന ജാതി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തുടങ്ങിയ വാദങ്ങളാണ് കുമാറിന്റേത്. 

എന്നാൽ, മതപരിവർത്തനം ചെയ്തിട്ടില്ലെന്നും സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും മാതാപിതാക്കൾ തമിഴ്നാട്ടിലെ ഹിന്ദു പറയർ വിഭാഗക്കാരാണെന്നുമാണ് രാജയുടെ അഭിഭാഷകൻ വി. ഗിരി ചൂണ്ടിക്കാട്ടിയത്. ഹർജിയിൽ സെപ്റ്റംബർ 4ന് വാദം തുടരും.

സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. ഇത് 2023 ഏപ്രിലിൽ 28ന് സുപ്രീം കോടതി സ്റ്റേ ചെയ്തു.

English Summary:

Supreme Court asked whether son become Christian because he born to Christian couple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com