ADVERTISEMENT

മലപ്പുറം ∙ മുറിച്ച മരത്തിന്റെ കുറ്റി പരിശോധിക്കണമെന്നു പറഞ്ഞു ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്കു കയറാൻ ശ്രമിച്ച പി.വി.അൻവർ എംഎൽഎയെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ തടഞ്ഞു. ഇന്നലെ വൈകിട്ടാണു സംഭവം. പൊലീസുകാരനുമായി 5 മിനിറ്റോളം സംസാരിച്ച ശേഷം ‘നോക്കാം, കയറി കാണും’ എന്നു മുന്നറിയിപ്പു നൽകിയാണ് എംഎൽഎ മടങ്ങിയത്.

സംഭവ സമയത്ത് എസ്പി എസ്.ശശിധരൻ ഓഫിസിലായിരുന്നു. ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ എസ്പിയെ വേദിയിലിരുത്തി എംഎൽഎ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. തുടർന്നു ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിലും വിമർശനം തുടർന്നു. ഇതിനു പിന്നാലെയാണ് എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 

ജില്ലാ പൊലീസ് ആസ്ഥാനത്തിന് 500 മീറ്റർ അകലെയാണു എസ്പിയുടെ ഔദ്യോഗിക വസതി. ‘കളവായി മുറിച്ച മരത്തിന്റെ കുറ്റി പരിശോധിക്കാൻ അകത്തു കയറണം’ എന്നു പറഞ്ഞെത്തിയ എംഎൽഎയെ ഗേറ്റിലുണ്ടായിരുന്ന പൊലീസുകാരൻ തടഞ്ഞു. ജില്ലാ പൊലീസ് മേധാവിയോടു അനുമതി ചോദിക്കണമെന്നു പറഞ്ഞപ്പോൾ, ‘എനിക്ക് അയാളുടെ ഓഫിസിൽ പോകേണ്ട പണിയല്ലെന്നു’ കയർത്തു. 

എംഎൽഎയുടെ നിർബന്ധം തുടർന്നപ്പോൾ പൊലീസുകാരൻ എസ്പി ഓഫിസിൽ ബന്ധപ്പെട്ടു. ആരെയും കടത്തിവിടേണ്ടതില്ലെന്നാണു മറുപടിയെന്നറിയിച്ചപ്പോൾ, ‘എംഎൽഎയാണെന്നു പറഞ്ഞോ’ എന്നായി ചോദ്യം. അകത്തുകടക്കാൻ അനുമതിയില്ലെന്നു വീണ്ടും അറിയിച്ചപ്പോൾ ‘നോക്കാം, കയറി കാണുമെന്ന്’ മുന്നറിയിപ്പ് നൽകി എംഎൽഎ പോകുകയായിരുന്നു. എസ്പിയുടെ ഔദ്യോഗിക വസതിക്കു സമീപത്തുനിന്നു തേക്കും മഹാഗണിയും മുറിച്ചുകടത്തിയെന്നാരോപിച്ച് 2021ൽ കൊല്ലം സ്വദേശി പരാതി നൽകിയിരുന്നു. എസ്.ശശിധരൻ എസ്പിയായി ചുമതലയേൽക്കുന്നതിനു മുൻപു നടന്ന സംഭവമാണിത്.

English Summary:

PV Anwar MLA was blocked when he tried to enter police officers residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com