ADVERTISEMENT

തിരുവനന്തപുരം ∙ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ‌ (പിഎഫ്) ലയിപ്പിച്ച ക്ഷാമബത്തയുടെ (ഡിഎ) കുടിശിക കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കുന്നതിനു സർക്കാർ‌ വിലക്ക് ഏർപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു വർധിപ്പിച്ച 4 ഗഡു ക്ഷാമബത്ത കുടിശികയ്ക്കാണു വിലക്ക്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ‌ ഇനി ഒരു ഉത്തരവിറക്കുന്നതു വരെ കുടിശിക പിൻവലിക്കാൻ അനുവദിക്കരുതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അക്കൗണ്ടന്റ് ജനറലിനു കത്ത് നൽകി. ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് ഈ തുക പിൻവലിക്കാമെന്ന സർക്കാർ ജീവനക്കാരുടെ പ്രതീക്ഷകളാണ് പൊലിഞ്ഞത്. 

2021 ഫെബ്രുവരിയിലാണു സർക്കാർ ജീവനക്കാർക്കു കുടിശികയായി കിടന്ന ഡിഎയിൽ‌ 4 ഗഡു അനുവദിച്ചത്. 2019 ജനുവരി 1 മുതൽ 3 ശതമാനവും ജൂലൈ 1 മുതൽ 5 ശതമാനവും 2020 ജനുവരി 1 മുതൽ 4 ശതമാനവും ജൂലൈ 1 മുതൽ 4 ശതമാനവും ആയിരുന്നു ഡിഎ വർധന. എന്നാൽ, ഇൗ തുക പണമായി നൽകിയില്ല. പകരം പിഎഫിൽ ലയിപ്പിച്ചു. ലയിപ്പിച്ച ഓരോ ഗഡുവും യഥാക്രമം 2023 ഏപ്രിൽ 1, സെപ്റ്റംബർ 1, 2024 ഏപ്രിൽ 1, സെപ്റ്റംബർ 1 എന്നീ തീയതികൾക്കു ശേഷം പിൻവലിക്കാമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. കഴിഞ്ഞ 3 ഗഡുക്കളും പിൻവലിക്കാൻ അനുവദിച്ചില്ല. 

നാലാം ഗഡുവിനൊപ്പം പഴയ 3 ഗഡുക്കൾ‌ കൂടി നാളെ മുതൽ പിൻവലിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിനു മുൻപുള്ള നിരക്കനുസരിച്ച് ഏതാണ്ട് 3 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണു പലർക്കും 4 ഗഡുക്കളും ചേർ‌ത്തു കിട്ടാനുള്ളത്. 

ക്ഷേമപെൻഷൻ നൽകാൻ 1,000 കോടി വായ്പയെടുക്കും; സഹകരണ ബാങ്ക് കൺസോർഷ്യം വായ്പ നൽകുന്നത് 9.1% പലിശയ്ക്ക് 

ഓണത്തിനു മുൻപ് ഒന്നോ രണ്ടോ മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ‌ ഉയർന്ന പലിശയ്ക്കു സഹകരണ ബാങ്കുകളിൽനിന്ന് 1,000 കോടി രൂപ സർക്കാർ വായ്പയെടുക്കുന്നു. മണ്ണാർ‌ക്കാട് റൂറൽ‌ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ‌ രൂപീകരിച്ച കൺസോർഷ്യത്തിൽനിന്ന് 9.1% എന്ന ഉയർന്ന പലിശ നൽകിയാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി വായ്പയെടുക്കുക. ഇതിനു സർക്കാർ അനുമതി നൽകി. ഇൗ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചെങ്കിലും 5 മാസത്തെ പെൻഷൻ ഇപ്പോഴും കുടിശികയാണ്. 

English Summary:

DA arrears: Government imposed ban on withdrawal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com