ADVERTISEMENT

കൊച്ചി ∙ സിനിമാരംഗത്തെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം (എസ്ഐടി) രൂപീകരിച്ചുള്ള സർക്കാർ ഉത്തരവ് ഇപ്പോഴും പരമരഹസ്യം. കേരള പൊലീസ് ആക്ട് 21(2) ബി വകുപ്പു പ്രകാരം ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഏഴംഗ എസ്ഐടി രൂപീകരിച്ചു സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവു തിങ്കളാഴ്ച പുറത്തിറങ്ങിയെന്നാണു വിവരം. എന്നാൽ, 5 ദിവസത്തിനു ശേഷവും ഉത്തരവ് സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്. എസ്ഐടി അന്വേഷണപരിധിയിൽ ഉൾപ്പെടുന്നത് എന്തൊക്കെ എന്നതടക്കമുള്ള വിവരങ്ങൾ ചോരാതിരിക്കാനാണ് ഇതെന്നാണ് ആക്ഷേപം.

എസ്ഐടി രൂപീകരിച്ചെന്നറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് ഞായറാഴ്ച ഇറക്കിയ വാർത്തക്കുറിപ്പല്ലാതെ ഉത്തരവിന്റെ പകർപ്പ് പരാതിക്കാർക്കുപോലും ലഭിച്ചിട്ടില്ല. എസ്ഐടി അംഗങ്ങൾ, അന്വേഷണാധികാരങ്ങൾ, പരിഗണനാവിഷയങ്ങൾ എന്നിവയെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ ഉത്തരവിലുണ്ടാകണം. സംസ്ഥാനത്തു നേരത്തേ എസ്ഐടി രൂപീകരിച്ചപ്പോഴെല്ലാം ഉത്തരവു പുറത്തുവിട്ടിട്ടുണ്ട്. മറച്ചുവയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന എന്തു വിവരമാണ് ഇത്തവണ ഉത്തരവിലുള്ളതെന്ന ചോദ്യമുയരുന്നു.

വാർത്തക്കുറിപ്പു വിശ്വസിച്ച് പരാതിക്കാർ എസ്ഐടി ഉദ്യോഗസ്ഥർക്കു മൊഴി നൽകുന്നതിലും സാങ്കേതിക പ്രശ്നങ്ങളുണ്ട്. സംഭവം അന്വേഷിക്കാനും മൊഴിയെടുക്കാനും അധികാരമുള്ള ഉദ്യോഗസ്ഥർ തന്നെയാണ് ഇവർ എന്നത് ഉത്തരവു ലഭിക്കാതെ എങ്ങനെ വിശ്വസിക്കുമെന്ന് ചില അഭിഭാഷകർ ചോദിക്കുന്നു.

English Summary:

Special Investigation Team: Government keeps information secretly to prevent leakage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com