ADVERTISEMENT

തിരുവനന്തപുരം ∙ നിലയ്ക്കാത്ത ആരോപണങ്ങളിലും സംഘടനയിലെ വെല്ലുവിളികളിലും നട്ടംതിരിഞ്ഞ് സർക്കാരും സിപിഎമ്മും. പി.വി.അൻവറിന്റെ ആരോപണങ്ങൾ, ഇ.പി.ജയരാജനു മേൽ ആരോപിക്കപ്പെട്ട ബിജെപി ബന്ധം, പി.കെ.ശശിക്കെതിരായ അച്ചടക്ക നടപടി, സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളിൽ പാർട്ടി എംഎൽഎ അടക്കമുള്ളവർക്കെതിരായ കേസ് തുടങ്ങിയവ, സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണു സിപിഎമ്മിനെ തള്ളിവിട്ടിരിക്കുന്നത്.

പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളേക്കാൾ, പാർട്ടിക്കകത്തെ സംഭവവികാസങ്ങളാണു സിപിഎമ്മിനു തലവേദനയാകുന്നത്. ബിജെപി ബന്ധത്തിന്റെ പേരിൽ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ പദവിയിൽ നിന്നു പുറത്താക്കിയതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് അൻവറിന്റെ രംഗപ്രവേശം. മുഖ്യമന്ത്രിക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും സ്വന്തം പക്ഷത്തുള്ളയാൾ ഉന്നയിച്ച ആക്ഷേപങ്ങളെ നേരിടുക സിപിഎമ്മിന് എളുപ്പമല്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടരന്വേഷണം ഉടൻ പ്രഖ്യാപിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ നിന്നു കരകയറാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വലിയൊരു വിഭാഗത്തിനും ബോധ്യമായിട്ടില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് ജയരാജനെ നീക്കിയെങ്കിലും ബിജെപിയുമായി സിപിഎമ്മിനു രഹസ്യബന്ധമുണ്ടെന്ന ആക്ഷേപം സംസ്ഥാനരാഷ്ട്രീയത്തിൽ സജീവ ചർച്ചയായിക്കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകളെ സിപിഎമ്മിൽ നിന്നകറ്റാൻ കെൽപുള്ള ഈ ആക്ഷേപത്തെ എങ്ങനെ നേരിടുമെന്നാലോചിച്ചു തലപുകയ്ക്കുകയാണ് പാർട്ടി നേതൃത്വം.

മന്ത്രിമാരുടെ ഫോണുകൾ പൊലീസ് ചോർത്തുന്നുവെന്ന പി.വി.അൻവറിന്റെ ആരോപണത്തിനും മുന്നണിക്കുള്ളിൽ സിപിഎമ്മിനു മറുപടി നൽകേണ്ടി വരും.

English Summary:

CPI(M) Embroiled in Crisis: Internal Conflicts and Accusations Rock Kerala's Ruling Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com