ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസ് നേതൃത്വത്തിനുമെതിരെ ഭരണപക്ഷ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽനിന്നു രൂപമെടുത്തിരിക്കുന്നത് ഇടതുസർക്കാർ ഇതുവരെ നേരിടാത്ത പ്രതിസന്ധി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുതൽ പി.വി.അൻവറിന്റെ ആരോപണങ്ങൾ വരെയുള്ള സംഭവങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴങ്ങളിൽനിന്നു രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിക്കുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയുമാണ് ഏതാനും ദിവസങ്ങളായി കേരളം കാണുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിൽ നിന്നു കരകയറാൻ ലക്ഷ്യമിട്ടുള്ള തിരുത്തൽ നടപടികൾക്കും മുഖംമിനുക്കലിനും പാർട്ടി തുടക്കമിട്ട വേളയിലാണ്, സർക്കാരിനെ കരിവാരിത്തേച്ച് ഭരണപക്ഷ എംഎൽഎ തന്നെ രംഗത്തിറങ്ങിയത്. സർക്കാരിനെയും പൊലീസ് വകുപ്പിനെയും അടക്കിഭരിക്കുന്ന കരുത്തനായി പാർട്ടിയും അണികളും ആഘോഷിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്കു മേലാണ് അൻവറിന്റെ ആരോപണങ്ങൾ കളങ്കംവീഴ്ത്തിയിരിക്കുന്നത്. ആരോപണം നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും എഡിജിപി അജിത്കുമാറും പാർട്ടി, ഉദ്യോഗസ്ഥതലങ്ങളിൽ പിണറായിയുടെ ഏറ്റവും വിശ്വസ്തരാണ്. തന്റെ ഓഫിസിനെയടക്കം പ്രതിസ്ഥാനത്തു നിർത്തിയിട്ടും അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത്, പുറത്തുവന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്നതിന്റെ സൂചനയാണ്. പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചത്, ആരെയും കൂസാത്ത പിണറായിയിൽ നിന്നു പ്രതീക്ഷിച്ചതുമല്ല.

പിണറായിയുടെ വിശ്വസ്തരെ ഉന്നമിട്ട അൻവർ ഒറ്റയ്ക്കല്ലെന്നും പിന്നിൽ സിപിഎമ്മിൽ നിന്നുള്ള ചിലരുടെ രഹസ്യപിന്തുണയുണ്ടെന്നും സംശയിക്കുന്നവരുണ്ട്. 

ഏതു വിവാദക്കൊടുങ്കാറ്റിലും പൊലീസ് വകുപ്പിനെ സംരക്ഷിച്ചുനിർത്തുന്ന പതിവും മുഖ്യമന്ത്രി തെറ്റിച്ചു; അജിത്കുമാറിനെതിരായ ആരോപണങ്ങളിൽ പ്രഖ്യാപിച്ച അന്വേഷണം, തന്റെ വിശ്വസ്തൻ തെറ്റു ചെയ്തിരിക്കാമെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മതം കൂടിയാണ്. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി.ശശിക്കെതിരെ രണ്ടുംകൽപിച്ചുള്ള പോരാട്ടത്തിന് അൻവർ തുടക്കമിട്ടിട്ടും അതിനു തടയിടാനുള്ള നീക്കവും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല; മുഖ്യമന്ത്രിയും മൗനംപാലിക്കുന്നു.

English Summary:

Allegations shocked the left

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com