ADVERTISEMENT

കൊച്ചി∙ അധികാര മനോഭാവമാണ് സിനിമയിലെ ലൈംഗിക അതിക്രമങ്ങൾക്കുള്ള കാരണമെന്നും ഇതിൽ മാറ്റം വരാൻ എന്തു ചെയ്യണമെന്നാണ് ചിന്തിക്കേണ്ടതെന്നും നടി പത്മപ്രിയ. 

അമ്മ നേതൃത്വത്തിന്റെ കൂട്ട രാജി ഞെട്ടലാണ് ഉണ്ടാക്കിയത്. തലയും നട്ടെല്ലും ഇല്ലാത്ത സംഘടനയായി അമ്മ എന്നു പറയേണ്ടി വരും. താൻ ഇപ്പോഴും അമ്മയിൽ അംഗമാണ്. എന്ത് ധാർമികതയുടെ പേരിലാണ് രാജി എന്നു മനസ്സിലാകുന്നില്ല. എന്തെങ്കിലും പുരോഗമനപരമായ കാര്യം ചെയ്തിട്ട് രാജിവച്ചാൽ അതിൽ ധാർമികത പറയാമായിരുന്നു.

മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവയ്ക്കുമ്പോൾ ഇവർ ആർക്കാണ് രാജി സമർപ്പിക്കുന്നത്. ഭാരവാഹികൾ ഇല്ലാതെ എങ്ങനെയാണ് ജനറൽ ബോഡി വിളിക്കുക ? സംഘടന എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? നിരുത്തരവാദപരമായ നടപടിയാണ് അമ്മയുടെ ഭാഗത്തു നിന്നുണ്ടായത്.

മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും പ്രതികരണങ്ങളിൽ നിരാശയുണ്ട്. അവർ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും വലിയ സ്ഥാനം സമൂഹം അവർക്കു നൽകിയിട്ടുണ്ട്. അതു മനസ്സിലാക്കി തിരുത്താനുള്ള ശ്രമം ഉണ്ടാകുമെന്നു കരുതുന്നതായും പത്മപ്രിയ വ്യക്തമാക്കി.

പവർ ഗ്രൂപ്പ് എല്ലാ സിനിമ മേഖലയിലും ഉണ്ട്. ആധിപത്യമാണ് പ്രശ്നം. തനിക്ക് 25–26 വയസ്സുള്ള സമയത്ത് ഇപ്പോഴത്തെ പ്രധാനപ്പെട്ട പ്രൊഡക്‌ഷൻ മാനേജരായ ഒരാൾ, ഇത്രയും പ്രായമായില്ലേ, നിർത്തിക്കൂടെ എന്നു ചോദിച്ചു. സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണെന്നും തന്റെ അനുഭവം വിവരിച്ചുകൊണ്ട് പത്മപ്രിയ പറഞ്ഞു.

ഡബ്ല്യുസിസിയുടെ രൂപീകരണത്തോടെ അതിന്റെ ഭാഗമായ തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിട്ടുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി. ‘‘ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ പോയാൽ പോലും മറ്റുള്ളവരുടെ പെരുമാറ്റത്തിൽ വേർതിരിവ് പ്രകടമാണ്. കരിയർ തുടങ്ങുന്ന സമയത്ത് എനിക്ക് ഒപ്പം അഭിനയിച്ചവർ പോലും പ്രശ്നക്കാരി എന്ന മട്ടിലാണ് പിന്നീട് എന്നെ കണ്ടത്’’– പത്മപ്രിയ പറഞ്ഞു.

English Summary:

Disappointment in Mammootty and Mohanlal's reactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com