ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെങ്കിലും അത് ഉന്നയിച്ച പി.വി.അൻവർ എംഎൽഎ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു പൊലീസ്. ഫോൺ ചോർത്തൽ, സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിൽ അൻവർ നൽകുന്ന തെളിവുകൾ നിർണായകമാകും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അൻവറിന്റെ മൊഴിയെടുക്കും.

മന്ത്രിമാരുടെ ഫോൺ ചോർത്തിയ വിഷയത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന് അൻവർ വെളിപ്പെടുത്തേണ്ടി വരും. അന്വേഷണത്തിന്റെ ഭാഗമായുള്ള ഫോൺ ചോർത്തലിന് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വാങ്ങേണ്ടതിനാൽ മന്ത്രിമാരുടെ ഫോണുകൾ അതിലുൾപ്പെടാൻ സാധ്യതയില്ലെന്നു പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

പൊലീസ് ഒൗദ്യോഗികമായി ചോർത്തുന്ന ഫോൺ നമ്പറുകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറിയുടെ പക്കലുണ്ട്. ചോർത്തുന്ന ഫോണുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കൃത്യമായ ഇടവേളകളിൽ അവലോകനയോഗവും ചേരും. ഇവയെല്ലാം മറികടന്ന് ഉന്നത രാഷ്ട്രീയനേതാക്കളുടെ ഫോൺ ചോർത്തുക എളുപ്പമല്ല. അല്ലെങ്കിൽ രാഷ്ട്രീയനേതാക്കളുടെ പേരു മറച്ചുവച്ച്, മറ്റാരുടെയെങ്കിലും നമ്പർ എന്ന നിലയിൽ ഫോണുകൾ ചോർത്തണം. അതിനു പൊലീസ്, സർക്കാർതലത്തിൽ വലിയൊരു സംഘത്തിന്റെ ആസൂത്രിത ഗൂഢാലോചന വേണ്ടിവരും.

മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി നേതാക്കളായ നാനാ പഠോളെ (കോൺഗ്രസ്), സഞ്ജയ് റാവുത്ത് (ശിവസേന – ഉദ്ധവ് താക്കറെ) എന്നിവരുടെ ഫോണുകൾ 2019ൽ അനധികൃതമായി ചോർത്തിയതുമായി ബന്ധപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയ്ക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഇതു കോടതിയിൽ തെളിയിക്കാനായില്ല.

സുജിത് ദാസ് ഇന്ന് പൊലീസ് ആസ്ഥാനത്ത്

തിരുവനന്തപുരം ∙ പി.വി.അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിനെത്തുടർന്ന് പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നു മാറ്റപ്പെട്ട സുജിത് ദാസ് ഇന്ന് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. അവധി അവസാനിക്കുന്നതിനാലാണു ഡിജിപിക്കു മുന്നിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏതു തസ്തികയിലാണു നിയമനമെന്ന് സർക്കാർ അറിയിച്ചിട്ടില്ല.

English Summary:

Allegation against ADGP Ajithkumar: Police to take PV Anwar's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com