ADVERTISEMENT

തിരുവനന്തപുരം ∙ പിണറായി സർക്കാരിനെതിരെ ജനവികാരം രൂപപ്പെടുന്നതിൽ ചില ഉദ്യോഗസ്ഥർ പങ്കുവഹിക്കുന്നതായി സിപിഎം. കഴിഞ്ഞ മാസം ഒടുവിൽ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് ഈ മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് ഭരണപക്ഷ എംഎൽഎതന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ഉദ്യോഗസ്ഥരുടെ അഴിമതിയും പെരുമാറ്റവും സർക്കാർവിരുദ്ധ വികാരത്തിനു കാരണമായിട്ടുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. പൊലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുന്നതായും പ്രവചനസ്വഭാവത്തോടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ജനങ്ങളെ സർക്കാരിന് എതിരാക്കുന്നതിൽ വലിയ പങ്ക് പൊലീസിന്റേതാണെന്ന വിമർശനം തിരഞ്ഞെടുപ്പിനു ശേഷമുള്ള ചർച്ചകളിൽ കാര്യമായി ഉയർന്നു. ആരോപണവിധേയനായ എഡിജിപി എം.ആർ.അജിത്കുമാറിന്റെ പേരു പറഞ്ഞുള്ള ആക്ഷേപങ്ങളുമുണ്ടായി. ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വിമർശകരുടെ ഉന്നമായി. പാർട്ടിക്കുള്ളിൽ ഈ വികാരം ഉള്ളപ്പോഴാണ് ആഭ്യന്തര വകുപ്പിനെതിരെ വലിയ ആരോപണങ്ങളുമായി അൻവർ കളം നിറഞ്ഞത്. പാർട്ടിക്കുള്ളിലെ വികാരം പുറത്തു ചർച്ചയാക്കാനായി, പാർട്ടി അംഗത്തിനു വേണ്ട അച്ചടക്കത്തിന്റെ ബന്ധനങ്ങളില്ലാത്ത അൻവറിനെ ചിലർ പ്രയോജനപ്പെടുത്തിയതാണോ എന്ന ചോദ്യം അതുകൊണ്ടാണ് ഉയരുന്നത്.

സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആക്ഷേപങ്ങൾ അൻവർ ഉന്നയിച്ചിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, പിന്തുണയുണ്ടെന്നു സൂചിപ്പിക്കുന്ന പ്രതികരണങ്ങളാണ് സിപിഎമ്മിൽനിന്ന് ഉണ്ടാകുന്നത്. അൻവറിന്റെ വെളിപ്പെടുത്തലുകൾ പരിശോധിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. 

അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കാനുള്ള ആലോചന നടന്നതിനുശേഷം അതു വേണ്ടെന്നുവച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തോട് പാർട്ടിയിലെ ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്. മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു സിപിഎമ്മിൽ ഭിന്നാഭിപ്രായം ശക്തമാകുന്നത് നിസ്സാരവുമല്ല.

English Summary:

CPM warns some officers are creating public sentiment against government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com