ADVERTISEMENT

തിരുവനന്തപുരം ∙ കരിമണൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം പൂർത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് എക്സാലോജിക് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ ടി. വീണ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെയുള്ള വീണയുടെ ഹർജി ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. കഴിഞ്ഞ 28ന് അപ്പീലിലെ സാങ്കേതിക പരിശോധന റജിസ്ട്രാർ പൂർത്തിയാക്കി. വൈകാതെ കോടതി പരിഗണിക്കും.

അന്വേഷണത്തിനു കേന്ദ്ര കോർപറേറ്റ് മന്ത്രാലയം എസ്എഫ്ഐഒയ്ക്ക് അനുവദിച്ചിരുന്ന എട്ടുമാസ സമയപരിധി ഈ 30ന് അവസാനിക്കും. എന്നാൽ കരിമണൽ കമ്പനിയായ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നവംബർ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോർട്ട് നൽകരുതെന്നു ഡൽഹി ഹൈക്കോടതി എസ്എഫ്ഐഒയോടു നിർദേശിച്ചിരുന്നു. സിഎംആർഎൽ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയതിനു പുറമേയാണ്, വീണയുടെ അപ്പീലും കോടതിയിലെത്തിയത്. സിഎംആർഎലിലും കെഎസ്ഐഡിസിയിലും തെളിവെടുപ്പു പൂർത്തിയാക്കിയ എസ്എഫ്ഐഒയുടെ അടുത്ത നടപടി എക്സാലോജിക് സൊലൂഷൻസിന്റെ ഏക ഡയറക്ടറായ വീണയിൽനിന്നു മൊഴിയും തെളിവും ശേഖരിക്കലാണ്. നേരത്തേ എസ്എഫ്ഐഒ നൽകിയ സമൻസിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാട് എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കിയിരുന്നു. അടുത്തതു മൊഴിയെടുക്കലാണ്. അന്വേഷണം തുടങ്ങി ഏഴു മാസമായിട്ടും എസ്എഫ്ഐഒയോ, ഇ.ഡിയോ വീണയുടെ മൊഴിയെടുത്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു കാരണമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ജനുവരി 31ന് എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ കെഎസ്ഐഡിസി നൽകിയ ഹർജി കേരള ഹൈക്കോടതി അനുവദിച്ചിരുന്നില്ല. സിഎംആർഎലുമായി എക്സാലോജിക് ഉൾപ്പെടെയുള്ള കമ്പനികൾ നടത്തിയ സാമ്പത്തിക ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ മടിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത്തായെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

English Summary:

Exalogic approached the court again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com