ADVERTISEMENT

ആലപ്പുഴ∙ പൊലീസിലെ പൊട്ടിത്തെറിക്കു പിന്നാലെ, മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർഡി) വകുപ്പിൽ അദ്ദേഹത്തിന്റെ ഓഫിസ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനി, ഈ ഓഫിസിൽ പ്രവർത്തിക്കുന്ന ഒരു പിആർഡി ഉദ്യോഗസ്ഥൻ, പിആർഡിയിലെ ഒരു ഡപ്യൂട്ടി ഡയറക്ടർ– ഈ മൂന്നംഗ സംഘത്തിനെതിരെ എന്റെ കേരളം, നവകേരള സദസ്സ് പദ്ധതികളുമായി ബന്ധപ്പെട്ടാണു ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. 

ക്രമക്കേട് കണ്ടെത്തിയ പിആർഡിയിലെ ഉന്നത ഉദ്യോഗസ്ഥനെ മാറ്റാനുള്ള ഇവരുടെ നീക്കം മുഖ്യമന്ത്രി തന്നെ ഇടപെട്ടു തടഞ്ഞെന്നാണു വിവരം. ചില അഴിച്ചുപണികൾ ഇതിനു തുടർച്ചയായി ഉണ്ടാകുമെന്നും സൂചനയുണ്ട്.  

സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയായ എന്റെ കേരളം, നവകേരള സദസ്സ് എന്നിവ സർക്കാരിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി ലൈവ് സ്ട്രീമിങ് ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് അടങ്കൽ നൽകിയതിലെ ക്രമക്കേടാണ് ഇതിൽ പ്രധാനം. എന്റെ കേരളം ലൈവ് സ്ട്രീമിങ് ചുമതല പ്രമുഖ സഹകരണ പ്രസ്ഥാനത്തിന്റെ സഹസ്ഥാപനം വഴിയാണു നൽകിയത്. 

ക്വട്ടേഷനോ ടെൻഡറോ ഇല്ലാതെയാണു നവകേരള സദസ്സിന്റെ എല്ലാ ജില്ലകളിലെയും സ്ട്രീമിങ് നൽകിയത്. ഈ പരിപാടികളുമായി ബന്ധപ്പെട്ട ചില ബില്ലുകൾ പിആർഡിയിലെ ഉന്നതൻ പാസാക്കാതെ തടഞ്ഞുവച്ചു. ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. 

എന്റെ കേരളം, കേരളീയം പരിപാടികളുടെ തിരുവനന്തപുരത്തെ നടത്തിപ്പിലും ക്രമക്കേടുണ്ടെന്ന സംശയത്തിൽ ആ തുകയും തടഞ്ഞുവച്ചു. തുടർന്നാണ് ഈ വ്യക്തിയെ മാറ്റാൻ നീക്കമുണ്ടായതും മുഖ്യമന്ത്രി തടഞ്ഞതും.

കൂടുതൽ പരാതികൾ

ഈ സർക്കാർ വന്നശേഷം പല വകുപ്പുകളുടെയും പബ്ലിക് റിലേഷൻ ജോലികൾ സ്വകാര്യ ഏജൻസികൾക്കു നൽകിയിട്ടുണ്ട്. പിആർഡിക്ക് സ്വന്തമായി ചെയ്യാൻ സംവിധാനമുള്ള പല ജോലികളും ഇങ്ങനെ കൈമാറുന്നു. ഈ ഏജൻസികളുടെ താൽപര്യം നോക്കിയാണു പരിപാടികൾ തയാറാക്കുന്നതെന്നും പരമാവധി പണം ധൂർത്തടിക്കുന്നെന്നും ആക്ഷേപമുണ്ട്. സർക്കാർ പരിപാടികളുടെ അച്ചടിയുമായി ബന്ധപ്പെട്ട കരാറുകളും സംശയ നിഴലിലാണ്. പിആർഡിക്ക് പുറമേ മറ്റു വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും അക്കാദമികളുടെയും ഇവന്റ് മാനേജ്മെന്റിലും മൂന്നംഗ സംഘം ഇടപെടുന്നതായി വിവരമുണ്ട്.  

എന്റെ കേരളം, നവകേരള സദസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർക്ക് ഇവന്റ് മാനേജ്മെന്റ്, പരസ്യ ഏജൻസികളുമായുള്ള വഴിവിട്ട ബന്ധങ്ങൾ ഇതിനിടെ പുറത്തുവരുന്നുണ്ട്. 

ഈയിടെ ഒരു ഇൻഫർമേഷൻ ഓഫിസർ കൈക്കൂലിക്കേസിൽ കുടുങ്ങിയിരുന്നു. സിനിമ, ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന സംവിധായകനിൽ നിന്നു കൈക്കൂലി വാങ്ങുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപമാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്

English Summary:

Irregularity in PRD deal too; Role of Chief Minister's office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com