ADVERTISEMENT

തിരുവനന്തപുരം ∙ പട്ടികജാതി വകുപ്പിൽ നിന്നു നിർധനരായ രോഗികളുടെ ചികിത്സയ്ക്ക് അനുവദിക്കുന്ന തുക ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനു ബദലായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കണമെന്നും ശുപാർശ. 

വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പഠനം നടത്തിയ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റേതാണു ശുപാർശ. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ രോഗികൾക്ക് 50,000 രൂപവരെ ചികിത്സാ സഹായം നൽകും. മെഡിക്കൽ സർട്ടിഫിക്കറ്റും ആശുപത്രി ബില്ലുകളും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. തുക അനുവദിക്കുന്നതു വൈകാറുണ്ട്. ഈ ഘട്ടത്തിൽ പണം വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്തുള്ള ചൂഷണവും അനർഹർ തുക തട്ടിയെടുക്കുന്ന സംഭവങ്ങളും ഉണ്ട്. ചികിത്സയ്ക്ക് ആദ്യം രോഗിയോ കുടുംബാംഗങ്ങളോ തുക മുടക്കണം. ഇതിനു സാധിക്കാത്തതിനാൽ പലരും ചികിത്സ തേടുന്നില്ല. ഈ പ്രശ്നങ്ങളെ മറികടക്കാൻ ആരോഗ്യ ഇൻഷുറൻസാണ് ഫലപ്രദമെന്നാണു നിർദേശം. ആശുപത്രികൾ ചികിത്സാ രേഖകൾ പട്ടികജാതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ്‍ലോ‍ഡ് ചെയ്യുകയും വകുപ്പ് നേരിട്ട് ആശുപത്രികൾക്കു പണം നൽകുകയും ചെയ്യുന്ന രീതി നടപ്പാക്കണം.

സ്ഥല പരിമിതിയുള്ള കുടുംബങ്ങളിലെ മരണാനന്തര ചടങ്ങുകൾക്ക് 5000 രൂപ വകുപ്പ് സഹായമായി നൽകുന്നുണ്ട്. ഈ തുക അനുവദിക്കാനുള്ള അധികാരം ഡയറക്ടറേറ്റിനാണുള്ളത്. ഈ അധികാരം പട്ടികജാതി വികസന ഓഫിസർക്കു നൽകണം. പട്ടികജാതിക്കാരുടെ വിവാഹം, മിശ്ര വിവാഹം എന്നിവയ്ക്കുള്ള ധനസഹായത്തിനു ചെലവായ തുകയുടെ രസീത് സമർപ്പിക്കണമെന്നാണു വ്യവസ്ഥ. ഇത് ഒഴിവാക്കി വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു വ്യവസ്ഥ ചെയ്യണമെെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.

2011ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ 16.6% പട്ടികജാതിക്കാർ ആണെങ്കിൽ കേരളത്തിൽ അത് 9.1% (30.39 ലക്ഷം പേർ). പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായാണു കേരളത്തിലെ മൊത്തം പട്ടികജാതിക്കാരിൽ 57.17 ശതമാനവും ജീവിക്കുന്നത്. കേരളത്തിലെ പട്ടികജാതി ലിസ്റ്റിൽ 53 വിഭാഗങ്ങളുണ്ട്. 

English Summary:

Exploitation in medical care; Health insurance required

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com