ADVERTISEMENT

തിരുവനന്തപുരം ∙ ഇടതുപക്ഷ എംഎൽഎയായ പി.വി.അൻവർ ആരോപണങ്ങളും പരാതികളും പരസ്യമായല്ല പറയേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും നേരത്തേ നൽകിയ പരാതി അൻവർ അതേപടി പരസ്യമാക്കിയത്. ആ പരാതിയിൽ പി.ശശിക്കെതിരെ ഒന്നുമില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞപ്പോൾ, എങ്കിൽ ശശിയുടെ പേര് വച്ചു തന്നെ പുതിയ പരാതി നൽകുമെന്നായി അൻവർ. ശശിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകുമെന്നും പ്രഖ്യാപിച്ചു.

അഴിമതിക്കാരെ തുറന്നുകാട്ടാൻ പോർട്ടൽ ഒരുക്കുമെന്ന് പ്രഖ്യാപിച്ച കെ.ടി.ജലീലിനെ ആ സ്റ്റാർട്ടപ് ആവശ്യമില്ലെന്ന് പറഞ്ഞു പാർട്ടി സെക്രട്ടറി തള്ളിയതിന്റെ അടുത്ത മണിക്കൂറിൽതന്നെ പൊതുജനങ്ങൾക്കു പൊലീസിനെതിരായ വെളിപ്പെടുത്തലുകൾക്കായി പ്രത്യേക വാട്സാപ് നമ്പറും പ്രഖ്യാപിച്ച് അൻവർ നിലപാടറിയിച്ചു .

പാർട്ടി അംഗമല്ലാത്ത അൻവർ പാർട്ടി തീർക്കുന്ന നിയന്ത്രണ രേഖകളിൽ ഒതുങ്ങില്ലെന്നു വ്യക്തമാക്കിയുള്ള പോർമുഖങ്ങൾ തുറക്കുമ്പോൾ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണു സിപിഎം. പല ഘട്ടങ്ങളിലും എതിരാളികളെ കടന്നാക്രമിക്കാൻ അൻവറിനെ ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാർട്ടിയും മുഖ്യമന്ത്രിയും ആ ആയുധത്തിന് ഇരുതല മൂർച്ചയാണെന്ന് ആശങ്കയോടെ തിരിച്ചറിയുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരും ആ പക്ഷത്തു തന്നെയുണ്ടെന്നത് പരസ്യമായ രഹസ്യം.

മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങൾക്കും നിലപാടുകൾക്കും മറുവാക്കില്ലാത്ത പാർട്ടി–സർക്കാർ സംവിധാനത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരെ തന്നെ പ്രതിക്കൂട്ടിലാക്കിയാണ് അൻവറിന്റെ അസാധാരണ നീക്കം. അതിനെ തള്ളിപ്പറയാൻ പാർട്ടിയിലെ നേതാക്കളാരും ഇതുവരെ തയാറായിട്ടില്ല. 

ജലീലും യു.പ്രതിഭയും അടക്കമുള്ള ഇടത് എംഎൽഎമാർ പരസ്യമായി അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തിയപ്പോൾ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്ന നേതാക്കളുമുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം അൻവറിന് പാർട്ടി അണികളിൽനിന്നു ലഭിക്കുന്ന സ്വീകാര്യത പാർട്ടി സമ്മേളന കാലത്ത് സിപിഎമ്മിനു തലവേദനയുമാണ്. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവറിന്റെ നീക്കങ്ങൾക്കു പിന്നിൽ അദ്ദേഹത്തിന്റെ ചില ഇച്ഛാഭംഗങ്ങളാണെന്ന വിമർശനം ഉയർന്നിരുന്നു. അഴിമതി പുറത്തു കൊണ്ടുവരാനുള്ള നീക്കമല്ലെന്നും വ്യക്തി താൽപര്യങ്ങളാണ് അൻവറിനെ നയിക്കുന്നതെന്നുമുള്ള അഭിപ്രായം ചിലർ പങ്കുവച്ചു.

പരാതിയിൽ 14 വിഷയങ്ങൾ

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ അന്വേഷിക്കേണ്ട 14 വിഷയങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. പേരിന് ഒരന്വേഷണം നടത്തി ആരെയെങ്കിലും രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ കാണാമെന്നു വെല്ലുവിളിച്ചതിനു പിന്നാലെയാണ് രേഖാമൂലമുള്ള പരാതി തന്നെ പരസ്യമാകുന്നത്. സ്വർണക്കടത്തിലെ പൊലീസ് ബന്ധവും എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ അടക്കം ഫോൺ കോളുകൾ ചോർത്തുവെന്നതുമെല്ലാം പരാതിയിലുണ്ട്. ഇതു സംബന്ധിച്ച് ഇനിയും പലതും പുറത്തുവിടാനുണ്ടെന്ന് അൻവർ പറയുമ്പോൾ അന്വേഷണ സംഘത്തിനും സർക്കാരിനുമാണു വെല്ലുവിളി.

English Summary:

Party said allegations and complaints should not be made public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT