ADVERTISEMENT

ആലപ്പുഴ∙ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.60 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതികളിലൊരാൾ പൊലീസ് പിടിയിൽ. കർണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാൻ റാം ഡി.പട്ടേൽ (22) ബെംഗളൂരു യെലഹങ്കയിൽ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളാണു വാട്സാപ് വഴി ചാറ്റ് ചെയ്തു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. 

 തട്ടിപ്പു സംഘത്തിലെ മൂന്നു പേരെ ജൂലൈ ആദ്യം ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണിത്. ചേർത്തല പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

 ഡോക്ടർ ദമ്പതികളെ വാട്സാപ് വഴി ലിങ്ക് അയച്ചുനൽകി ഗ്രൂപ്പിൽ ചേർത്താണു നിക്ഷേപവും ലാഭവും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിരുന്നത്. എന്നാൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടതോടെ രണ്ടു കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇതോടെയാണു പൊലീസിൽ പരാതി നൽകിയത്.

ഡോക്ടർ ദമ്പതികളിൽ നിന്ന് നാൽപതോളം ഇടപാടുകളിലായി പണം സ്വീകരിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ദമ്പതികളുമായി വാട്സാപ്പിൽ ചാറ്റ് ചെയ്ത വ്യക്തിയിലേക്കു സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് എത്തുകയായിരുന്നു. ഭഗവാൻ റാം പട്ടേൽ പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. 

കേസിൽ വലിയ സംഘത്തിനു പങ്കുണ്ടെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽരാജ്, എസ്ഐ അഗസ്റ്റിൻ വർഗീസ്, എഎസ്ഐമാരായ വി.വി. വിനോദ്, ഹരികുമാർ എന്നിവരാണു ബെംഗളൂരുവിലെത്തി പ്രതിയെ പിടികൂടിയത്. 

സൈബർ സെല്ലിന്റെ സഹായത്തോടെ ബെംഗളൂരുവിൽ അഞ്ചു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടാനായത്. ഇൻസ്പെക്ടർ ജി.അരുൺ, എസ്ഐമാരായ സജികുമാർ, എസ്.സുധീർ, സിപിഒമാരായ ബൈജുമോൻ, ആന്റണി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.  

കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂർ ഉള്ളാട്ടൻ ‍പ്രായിൽ പ്രവീഷ് (35), ചേവായൂർ ഈസ്റ്റ് വാലി അപ്പാർട്മെന്റിൽ അബ്ദുൽ സമദ് (39) എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായത്.

English Summary:

Main accused in 7.60 crore online fraud arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com