5 ദിവസത്തെ ശമ്പളം ദുരിതാശ്വാസത്തിന്; ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ മാറ്റി
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെഎസ്ആർടിസി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിക്കാനുളള വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷെറഫിനെ ചുമതലയിൽ നിന്നു മാറ്റി.
സർക്കാരിനു നാണക്കേടായ ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് കാരണമെന്നു പറയുന്നു. ഒന്നര വർഷത്തിനിടയിൽ ആദ്യമായി ഒരു മാസത്തെ ശമ്പളം ഒരുമിച്ചു കിട്ടിയ സന്തോഷത്തിലിരുന്ന ജീവനക്കാരെ വിവാദ ഉത്തരവ് വിഷമവൃത്തത്തിലാക്കി. വിവാദമായതോടെ ഈ ഉത്തരവ് പിൻവലിച്ചു.
ഓണത്തിന് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ശമ്പളം മാത്രമാണ് ഇത്തവണ ജീവനക്കാർക്കു കിട്ടിയത്. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകിയെങ്കിലും ഓണബത്തയോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിട്ടില്ല. ജീവനക്കാർക്ക് ഒറ്റത്തവണ ഉത്സവബത്തയായി 2750 രൂപ ഉൾപ്പെടെ നൽകാൻ 28.25 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പണം അനുവദിച്ചില്ല.