ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ 18 വരെ 11 ദിവസത്തേക്കു വിളിച്ചുചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട്ടിലെ ചൂരൽമല– മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതു മാത്രമാണ് ആദ്യ ദിനത്തിലെ നടപടി. കുറഞ്ഞ ദിവസം മാത്രമേയുള്ളൂവെന്നതിനാൽ ഏതൊക്കെ ബില്ലുകൾ ഈ സമ്മേളനത്തിൽ വയ്ക്കണമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. 

സർക്കാരിനെതിരായ പ്രതിഷേധ പരിപാടികളുടെ തുടർച്ചയ്ക്കു പ്രതിപക്ഷം നിയമസഭാ സമ്മേളനം ഉപയോഗിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷമുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. തന്റെ ഓഫിസിനും വകുപ്പിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ, എഡിജിപിയുടെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ പ്രതികരണം മാത്രമാണു നടത്തിയത്. അതാകട്ടെ സിപിഎമ്മിന്റെ പരിപാടിയിലുമായിരുന്നു. 

രണ്ട് ഭരണപക്ഷ എംഎൽഎമാരെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്നത് സർക്കാരിനു തലവേദനയാകും. എം.മുകേഷ് എംഎൽഎക്ക് എതിരെയുള്ള കേസും ലൈംഗികാരോപണവുമാണ് ആദ്യത്തേത്. പി.വി.അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫിസിനും പൊലീസിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളാണു രണ്ടാമത്തേത്.

സഭയിൽ അൻവറിന്റെ നിലപാട് എന്തായിരിക്കുമെന്ന ഉദ്വേഗം ഭരണപക്ഷത്തിനുണ്ട്. ആർഎസ്എസിനെ ന്യായീകരിച്ചു സംസാരിച്ച സ്പീക്കർ എ.എൻ.ഷംസീറിനെയും പ്രതിപക്ഷം പ്രകോപിപ്പിക്കാനിടയുണ്ട്. മറുവശത്ത്, ദുരന്തമുഖത്ത് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണമുയർത്തി പ്രതിരോധിക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം.

English Summary:

Kerala assembly session from october fourth to october eighteenth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com