ADVERTISEMENT

തൃശൂർ ∙ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം ആവിയായത്, പൊലീസ് ഉന്നതന്റെ ഇടപെടൽ മൂലമെന്നു സൂചന. കമ്മിഷണർ അങ്കിത് അശോകന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായിട്ടില്ലെന്നും വെടിക്കെട്ടിന്റെ സുരക്ഷാ കാര്യത്തിൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്പ്ലോസ‍ീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) മാർഗനിർദേശങ്ങൾ കർശനമായി പാലിക്ക‍ുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്കിടയാക്കിയതെന്നും പൊലീസ് ഉന്നതൻ ഭരണനേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചെന്നാണു സൂചന. പൂരം തീർന്നയുടൻ കമ്മിഷണറെ മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവു നടപ്പാക്കാൻ ഒന്നരമാസത്തിലേറെ വൈകിയതിനു പിന്നിലും ഇടപെടലുണ്ടായെന്നു വിവരമുണ്ട്. 

കമ്മിഷണറുടെ ഇടപെടലുകൾ പൂരം കലങ്ങാനിടയാക്കിയെന്നായിരുന്നു പൊലീസ്, സർക്കാർ തലപ്പത്തെ ആദ്യ നിഗമനം. എന്നാൽ, ഉന്നതൻ ഇടപെടുകയും വീഴ്ചയുണ്ടായിട്ടില്ലെന്നു ധരിപ്പിക്കുകയും ചെയ്ത‍തോടെ സർക്കാർ സമ്മർദം നിലച്ചു. റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന നിർദേശം പോലും ഇല്ലാതായി. കമ്മിഷണർക്കു മുകളിൽ ഡിഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പൂരം സുരക്ഷാ ചുമതല ഏകോപിപ്പിക്കാൻ ബാധ്യതയുള്ളവരാണെങ്കിലും ഇവരിലാരും സമയത്തോ പിന്നീടോ ഇടപെടാൻ തയാറായില്ലെന്നതും ദുരൂഹമായി തുടരുന്നു. ഇവരിലൊരാൾ പോലും എഡിജിപിയുടെ അന്വേഷണത്തിന്റെ പരിധിയിലെത്തിയത‍ുമില്ല. 

മൊഴിയെടുത്തെന്ന് ദേവസ്വങ്ങൾ

തൃശൂർ ∙ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടില്ലെന്നു പൊലീസ് പറയുമ്പോഴും, മൊഴി രേഖപ്പെടുത്തിയിരുന്നതായി തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കി. ഇരു ദേവസ്വങ്ങളുടെയും പ്രസിഡന്റും സെക്രട്ടറിയും മൊഴി നൽകി. തൃശൂർ ഡിഐജി ഓഫിസിൽ ഒരു ദിവസം മൊഴിനൽകാൻ ചെലവഴിച്ചെന്നും പകർപ്പു കയ്യിലുണ്ടെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ പറഞ്ഞു. പൊലീസ് മൊഴിയെടുത്തിരുന്നെന്നും പൂരം കലക്കിയ യഥാർഥ കുറ്റവാളികൾ ഒളിച്ചിരിക്കുകയാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്കുമാർ പറഞ്ഞു.

∙ അന്വേഷണം വേണമെന്നതു തൃശൂരുകാരുടെ പൊതു ആവശ്യമായിരുന്നു. സിപിഐയും ഇക്കാര്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചിരുന്നു. ഇപ്പോൾ വിവരാവകാശനിയമ പ്രകാരം ഇത്തരമൊരു മറുപടി വന്നത് എന്താണെന്നതിൽ വ്യക്തതയില്ല. - മന്ത്രി കെ.രാജൻ

∙ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടത്തിയാണ് പൂരം കലക്കിയത്. അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന പൊലീസ് നിലപാട് ആരെയോ സംരക്ഷിക്കാനാണ്. മൊഴിയെടുപ്പ് നടത്തിയത് പ്രഹസനമാണോ, ബന്ധപ്പെട്ടവർ അറിയാതെയാണോ, അന്വേഷണം വെറുതേ പ്രഖ്യാപിച്ചതാണോ എന്നതെല്ലാം അറിയാൻ ജനത്തിന് അവകാശമുണ്ട്. ഇതെക്കുറിച്ച് എനിക്കു നേരിട്ടു ലഭിച്ച കുറെ വിവരങ്ങളുണ്ട്. ഇതെല്ലാം പുറത്തുവിടും. - വി.എസ്.സുനിൽ കുമാർ, സംസ്ഥാന കൗൺസിൽ അംഗം, സിപിഐ

∙ ഒരു കള്ളനു നേരെയാണ് പരാതി വന്നത്. കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏൽപിക്കുന്നത്. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപ്പിക്കുന്നത് ? പൊലീസിനു നേരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജഡ്ജിയെക്കൊണ്ടോ റിട്ട. ജസ്റ്റിസിനെ കൊണ്ടോ അന്വേഷിപ്പിക്കണം. - സുരേഷ് ഗോപി, എംപി, തൃശൂർ

English Summary:

Thrissur Pooram investigation tampering by top man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com