ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് ആവർത്തിച്ചുപറയുന്ന സിപിഐയുടെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് എഡിജിപി എം.ആർ.അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. ആർഎസ്എസ് കൂടിക്കാഴ്ചാവിവാദത്തിൽ തങ്ങൾ പ്രതിസ്ഥാനത്തു നിർത്തിയ ഉദ്യോഗസ്ഥൻതന്നെ പാർട്ടിക്കു രാഷ്ട്രീയമായ തിരിച്ചടി നൽകിയിരിക്കുന്നു.

ആ റിപ്പോർട്ട് മുഖ്യമന്ത്രി അതേപടി അംഗീകരിക്കുമോയെന്ന് ഉറ്റുനോക്കുകയാണു ഭരണപക്ഷത്തെ രണ്ടാം കക്ഷി. ഏതു കാര്യത്തിലും അന്വേഷണ റിപ്പോർട്ട് വന്നശേഷം നടപടിയെന്ന നിലപാടു സ്വീകരിക്കുന്ന മുഖ്യമന്ത്രി, തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തള്ളാനുള്ള സാധ്യത സിപിഐ കാണുന്നില്ല. അങ്ങനെവന്നാൽ മുന്നണിക്കുള്ളിൽ എങ്ങനെ നേരിടണമെന്ന ചോദ്യം പാർട്ടിയിലുയർന്നിട്ടുണ്ട്.

ആർഎസ്എസ് സമ്പർക്കത്തിന്റെ പേരിൽ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട സിപിഐയെ അപമാനിക്കുംവിധമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വാക്കുകൾ. അതിനു പിന്നാലെ പാർട്ടിയുടെ വാദം പാടേ തള്ളി അതേ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചു. തൃശൂരിൽ തങ്ങളുടെ സ്ഥാനാർഥിയുടെ തോൽവിയിലേക്കു നയിച്ച ഗൂഢാലോചനയുടെ ഭാഗമായാണു പൂരംകലക്കലിനെ സിപിഐ കാണുന്നത്. ഒരു ഉദ്യോഗസ്ഥന്റെ വീഴ്ചയായി അതിനെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമം അതുകൊണ്ടുതന്നെ പാർട്ടി അംഗീകരിക്കുന്നില്ല. തങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ ഏതുവരെയും പോകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞതും ഈ സൂചനയോടെയാണ്.

പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തുടക്കംമുതൽ പാർട്ടിയെ ഇരുട്ടിൽ നിർത്തിയെന്നു സിപിഐക്കു പരാതിയുണ്ട്. ഒരാഴ്ച കൊണ്ടു പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് 5 മാസമാണു ഫ്രീസറിലിരുന്നത്. റിപ്പോർട്ട് എവിടെയെന്ന സിപിഐയുടെ നിരന്തര അന്വേഷണങ്ങൾക്കു മറുപടിയുണ്ടായില്ല. ഒടുവിൽ, അന്വേഷണമേ നടന്നിട്ടില്ലെന്ന വിവരാവകാശരേഖയും അതുണ്ടാക്കിയ വിവാദവും വേണ്ടിവന്നു റിപ്പോർട്ട് പുറത്തുവരാൻ.

ആർഎസ്എസ് കൂടിക്കാഴ്ചാവിവാദം പോലെ തൃശൂർ പൂരം വിഷയത്തിലും മുഖ്യമന്ത്രിയുടെ അവഗണന നേരിടാൻ നിന്നുകൊടുക്കരുതെന്ന വികാരം സിപിഐയിൽ ശക്തമാണ്. ആർഎസ്എസ് കൂടിക്കാഴ്ച മുന്നണിയുടെ പ്രശ്നമായിരുന്നെങ്കിൽ പൂരം പാർട്ടിയെ നേരിട്ടു ബാധിക്കുന്ന വിഷയമായാണു സിപിഐ കാണുന്നത്. ‘ആരു വിട്ടാലും ഞങ്ങളതു വിടാൻ പോകുന്നില്ല; അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം കർശനവും കൃത്യവുമായി പ്രതികരിക്കും’ എന്ന മന്ത്രി രാജന്റെ വാക്കുകളിൽ വിഷയം സിപിഐയുടെ അഭിമാനപ്രശ്നമാണെന്ന ധ്വനി വ്യക്തമാണ്. മറ്റന്നാൾ പാർട്ടി ദേശീയ നിർവാഹകസമിതി യോഗം നാഗ്പുരിൽ ആരംഭിക്കും. ഇതോടനുബന്ധിച്ചാകും തുടർചർച്ചകൾ.

English Summary:

ADGP Ajith Kumar's investigation report refutes CPI's claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com