ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂർ പൂരത്തിനു വർഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളിൽ ഇക്കുറി എ‍ഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടു മാറ്റങ്ങൾ വരുത്തിയതായി വിവരം. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾ സൃഷ്ടിക്കാൻ ഇതു കാരണമായെന്നും മേൽനോട്ടച്ചുമതലയിൽ എഡിജിപിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നുമുള്ള വികാരം പൊലീസ് സേനയിൽ ഉള്ളപ്പോഴാണ്, അന്നത്തെ കമ്മിഷണർ അങ്കിത് അശോകനെ പ്രതിസ്ഥാനത്തു നിർത്തി അജിത്കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. അങ്കിത്തിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്നങ്ങൾക്കു വഴിവച്ചതെന്നു സംസ്ഥാന പൊലീസ് മേധാവിക്കു കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ അജിത്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. 

പൂരത്തിന് 3 ദിവസം മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് അജിത്കുമാർ മാറ്റങ്ങൾ നിർദേശിച്ചത്. കൂടുതൽ ബാരിക്കേഡുകളടക്കം നിരത്തിയത് സ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾക്കു വഴിവച്ചു. ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിലാണ് പൊലീസ് ഇവ നടപ്പാക്കിയത്. ഇതെച്ചൊല്ലി പൂരപ്രേമികളും പൊലീസും കൊമ്പുകോർത്തതു സ്ഥിതി വഷളാക്കി. പൂരദിവസം തൃശൂരിലുണ്ടായിരുന്ന അദ്ദേഹം പ്രശ്നം രൂക്ഷമായതോടെ 2 തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. പുലർച്ചെ മൂന്നരയോടെ മടങ്ങിയ അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും ആക്ഷേപമുണ്ട്. 

പൂരദിവസം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളിൽ താനും ഡിഐജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അജിത്കുമാർ അന്വേഷണ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ലെന്നാണു സൂചന. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ തൃശൂരിൽ താമസിച്ച് രാവിലെ തന്നെ അവിടേക്കു പോയി എന്നാണ് അദ്ദേഹം മുൻപ് ഡിജിപിയെ അറിയിച്ചിരുന്നത്. 

റിപ്പോർട്ട് കാണട്ടെ എന്ന് മുഖ്യമന്ത്രി

തൃശൂർ ∙ പൂരം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്നും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  ‘അന്വേഷണ റിപ്പോർട്ട് ഡിജിപിയുടെ കയ്യിലെത്തിയെന്നു വാർത്തകൾ കണ്ടു. നാളെ തിരുവനന്തപുരത്തെത്തിയ ശേഷം റിപ്പോർട്ട് പരിശോധിക്കും. റിപ്പോർട്ടിൽ പറയുന്നത് എന്തൊക്കെയെന്നു പറഞ്ഞ് വലതുപക്ഷ മാധ്യമങ്ങൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഞാൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല’– അദ്ദേഹം പറഞ്ഞു.

English Summary:

ADGP M.R. Ajithkumar intervened and made changes in arrangements for Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com