ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണു പ്രത്യേകസംഘത്തിനു ലഭിച്ചത്. അതുകൊണ്ടുതന്നെ കോടതിയിൽനിന്നു സിദ്ദിഖിന് അനുകൂലമാകില്ല കാര്യങ്ങൾ എന്നുതന്നെയായിരുന്നു അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. 

  ഏറ്റവും അവസാനം, കൊൽക്കത്തയിലെ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ സുപ്രീംകോടതിയുടെ പരാമർശങ്ങൾ വരെ അന്വേഷണസംഘം കോടതിയിൽ നിയമപിൻബലത്തിനായി ചേർത്തെന്നാണ് വിവരം. ഇത്തരം കേസുകളിൽ സുപ്രീംകോടതിയുടെ വിധികളും ആ കേസുകളിലെ തെളിവുകളും ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണ സംഘം കോടതിയിലെത്തിയത്.

മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പർ മുറിയിലായിരുന്നു പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്കു നോക്കിയാൽ സ്വിമ്മിങ് പൂൾ കാണാമെന്നു യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനായി. ഹോട്ടലിലെത്തുമ്പോൾ അച്ഛനും അമ്മയും കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നെന്ന  മൊഴി മൂവരും ശരിവച്ചു. 

ജനുവരി 27ന് രാത്രി 12 നു മുറിയെടുത്ത സിദ്ദിഖ് പിറ്റേന്നു വൈകിട്ട് 5 വരെ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നു രേഖകളിൽനിന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പരാതിക്കാരി നൽകിയ വാട്സാപ്, മെസഞ്ചർ സന്ദേശങ്ങളും ശക്തമായ തെളിവുകളായി.

പീഡനം നടന്ന് ഒരു വർഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈംഗികപീഡനത്തിനു പിന്നാലെയുണ്ടായ മാനസികസംഘർഷത്തെ തുടർന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞു. ഇരുവരും ഇക്കാര്യം ശരിവച്ച് മൊഴിനൽകി. മാസ്കറ്റ് ഹോട്ടലിലെത്തിയപ്പോൾ യുവതി ഒപ്പിട്ട പഴയ സന്ദർശക റജിസ്റ്റർ കണ്ടെത്താൻ പരിശോധന തുടരുകയാണ്.

 യുവതിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി സംഭവം നടന്ന സമയത്തു ഹോട്ടൽ സ്റ്റാഫിലുണ്ടായിരുന്ന 13 പേരിൽനിന്നു വിവരം ശേഖരിച്ചു. മുറിയുടെയും മറ്റു തെളിവുകളുടെയും ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ചു. ഇന്നലെ കവടിയാർ വില്ലേജ് ഓഫിസിൽനിന്ന് ഉദ്യോഗസ്ഥ സംഘമെത്തി മുറിയുടെ സ്കെച്ചും രേഖകളും തയാറാക്കി. ഇതു കോടതിയിൽ ഹാജരാക്കും.

തെളിവ് നശിപ്പിക്കാൻ‍ ശ്രമം: പരാതിക്കാരി

തിരുവനന്തപുരം ∙ സിദ്ദിഖിന് എതിരായ കേസിൽ ‍‍ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കാൻ‍ ശ്രമം നടക്കുന്നുണ്ടെന്ന് കേസിലെ പരാതിക്കാരി. സാക്ഷികളെ സ്വാധീനിക്കാനും ശക്തമായ ശ്രമമുണ്ട്. രഹസ്യവിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിലും പരാതിക്കാരി അതൃപ്തിയും ആശങ്കയും അറിയിച്ചു. എസ്ഐടിയുടെ അന്വേഷണത്തിൽ തൃപ്തിയില്ല. ഇതു സംബന്ധിച്ചു പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. 

  പരാതിയിൽ നടപടിയെടുത്ത സർക്കാരിനോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ട്. നിയമനടപടികൾ നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുപറയാനാകില്ലെന്നും അവർ അറിയിച്ചു. സിദ്ദിഖിനു കോടതി മുൻകൂർ ജാമ്യം അനുവദിക്കാത്തതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.

‘ലൈഫ് ഈസ് എ ബൂമറാങ് !’

സിദ്ദിഖിന് ജാമ്യം നിഷേധിക്കപ്പെട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെ പരാതിക്കാരി സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘ലൈഫ് ഈസ് എ ബൂമറാങ്. വാട്ട് യു ഗിവ്, യു ഗെറ്റ്’. ഇതിനു പിന്തുണ അറിയിച്ച് ഒട്ടേറെപ്പേരാണു പോസ്റ്റിനു താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

English Summary:

Evidence supports statement of actress in rape case; Comprehensive investigation against Siddique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com