ADVERTISEMENT

കൊല്ലം ∙ ചവറ കെഎംഎംഎലിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ചോരുന്നതു തടയുക കൂടി ലക്ഷ്യമിട്ട് കമ്പനി ചെയർമാൻ, മാനേജിങ് ഡയറക്ടർ തുടങ്ങിയവർക്കായി ലക്ഷങ്ങൾ മുടക്കി ആപ്പിൾ ഐപാഡ് വാങ്ങിയതിലും ക്രമക്കേട് ! ടെൻഡർ നടപടി ക്രമങ്ങൾ പാലിക്കാതെ 13 ഐപാഡുകൾ വാങ്ങിയതു വഴിയും നഷ്ടം.

കെഎംഎംഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗങ്ങളുടെ നടപടി ക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെയർമാനും എംഡിക്കും പുറമേ ബോർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കായി 17.37 ലക്ഷം രൂപ ചെലവിട്ട് ഐപാഡുകൾ വാങ്ങിയത്. നേരത്തേ, കമ്പനിയിൽ ലീഗൽ ഓഫിസർ തസ്തികയിലെ നിയമനം സംബന്ധിച്ച രേഖ ‘മനോരമ’ വാർത്തയാക്കിയിരുന്നു. ബോർഡ് യോഗത്തിൽ അവതരിപ്പിക്കാനിരുന്ന കുറിപ്പ് ചോർന്നുവെന്നു പറഞ്ഞു ക്രൈംബ്രാഞ്ചിനെക്കൊണ്ടു സർക്കാർ അന്വേഷണം നടത്തി. വാർത്തയുടെ ഉറവിടം തേടി ലേഖകനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു.

ബോർഡ് യോഗത്തിലേക്കുള്ള രേഖകൾ ഭാവിയിൽ ചോരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് രേഖകൾ കടലാസിനു പകരം ഐപാഡിലൂടെ കൈമാറാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഓൺലൈൻ മാർക്കറ്റ് ആയ ജെം (ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ്) വഴി വാങ്ങാനായിരുന്നു ശുപാർശ.

എന്നാൽ കെഎംഎംഎലിനാവശ്യമായ മോഡൽ ആപ്പിൾ ഐപാഡ് ജെമ്മിൽ ലഭ്യമല്ലെന്നു പറഞ്ഞാണ് പൊതുവിപണിയിൽ നിന്നു വാങ്ങാൻ തീരുമാനിച്ചത്. 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾ ഓപ്പൺ ഇ ടെൻഡർ വഴി വേണമെന്നിരിക്കെ, തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അവർ നൽകിയ നിരക്ക് അംഗീകരിച്ച് ഐപാഡുകൾ വാങ്ങുകയായിരുന്നു. മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ നിരക്ക് തേടിയിരുന്നോയെന്നും വ്യക്തമല്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 3 ന് ഐപാഡ് ഒരെണ്ണത്തിന് 1,13,262 രൂപ നിരക്കിൽ 13 എണ്ണത്തിന് ജിഎസ്ടി ഉൾപ്പെടെ 17,37,449.97 രൂപയുടെ പർച്ചേസ് ഓർഡർ നൽകുകയും ചെയ്തു.

ഐപാഡുകൾ വേണ്ടത് അടിയന്തരാവശ്യമായതിനാലാണ് ഓപ്പൺ ഇ ടെൻഡർ വിളിക്കാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്നു നേരിട്ടു വാങ്ങിയതെന്നാണ് കമ്പനിയുടെ വാദം. ഉൽപാദനം നിർത്തിവയ്ക്കൽ, അപകടങ്ങൾ തുടങ്ങിയവയാണ് കമ്പനിയെ സംബന്ധിച്ചിടത്തോളം അടിയന്തര വിഷയങ്ങളായി കരുതിപ്പോരുന്നത്.

English Summary:

Irregularity in KMML for purchasing iPad by spending lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com