ADVERTISEMENT

ഇല്ലാ ഇല്ല മരിക്കുന്നില്ല....ജീവിക്കുന്നു ഞങ്ങളിലൂടെ.....എന്ന വിപ്ലവ മുദ്രാവാക്യം നമുക്ക് അത്രമേൽ പരിചിതമാണ്. വിപ്ലവ പാരമ്പര്യമുള്ള നേതാക്കൾ വിടവാങ്ങുമ്പോൾ അണികൾ മുഷ്ടിചുരുട്ടി വിളിക്കുന്ന മുദ്രാവാക്യത്തിന്റെ അർഥവും വ്യാപ്തിയും മരണത്തിനപ്പുറത്തേക്കും കടന്നു ചെല്ലുന്നതു പല വഴികളിലൂടെയാണ്. അവയവദാനം വഴിയും മരണാനന്തരം ശരീരം മെഡിക്കൽ വിദ്യാർഥികൾക്കു നൽകുന്നതിലൂടെയും മനുഷ്യൻ മരണത്തിലും സമൂഹത്തിനു പ്രകാശമാകുന്നു.

മുൻ എൽഡിഎഫ് കൺവീനർ എം.എം. ലോറൻസിന്റെ മൃതശരീരമിപ്പോൾ കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ്. മൃതദേഹം വിദ്യാർഥികൾക്കു പഠനത്തിനു വിട്ടു നൽകണമോ വേണ്ടയോ എന്ന തർക്കം പരിഹരിച്ച് അനാട്ടമി ഡിപ്പാർട്മെന്റിന്റെ ഡിസക്‌ഷൻ ടേബിളിലേക്കു ലോറൻസ് എത്തുമോയെന്നു വരും ദിവസങ്ങളിലറിയാം. വിഐപികൾ മൃതദേഹങ്ങൾ മരണാനന്തരം ആശുപത്രികൾക്കു വിട്ടു നൽകുന്നതു പുതിയ കാര്യമല്ല. അടുത്തിടെ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിനാണു നൽകിയത്. മുൻ എംഎൽഎ സൈമൺ ബ്രിട്ടോ, ജിസിഡിഎ മുൻ അധ്യക്ഷയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന എം.സി. ജോസഫൈൻ, മുൻ അഡ്വക്കറ്റ് ജനറൽ അഡ്വ.കെ.പി. ദണ്ഡപാണി, പത്രപ്രവർത്തകനായ സി.എം. അബ്ദുറഹ്മാൻ തുടങ്ങിയവരാണു കളമശേരി മെഡിക്കൽ കോളജിനു മൃതദേഹം വിട്ടു നൽകിയ പ്രമുഖരിൽ ചിലർ. 2006 മുതൽ 2024 വരെ 122 മൃതദേഹങ്ങളാണു സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കളുടെ സമ്മതത്തോടെ മെഡിക്കൽ കോളജിനു കൈമാറിയത്.

‘‘മൃതദേഹം വിട്ടു നൽകുന്നതിൽ മുൻകാലങ്ങളിലുണ്ടായിരുന്ന വിമുഖത ഇപ്പോൾ വളരെയേറെ മാറിയിട്ടുണ്ട്. വളരെ ഓർത്തഡോക്സ് ആയ ജീവിത വീക്ഷണം പുലർത്തുന്നവർ പോലും സമ്മതപത്രം നൽകിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 252 പേർ മരണാനന്തരം മൃതദേഹം വിട്ടു നൽകാമെന്ന സമ്മതപത്രം നൽകി’’–മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ ചൂണ്ടിക്കാട്ടുന്നു.

മരിക്കും മുൻപ് അടുത്ത രണ്ടു ബന്ധുക്കളുടെ സാന്നിധ്യത്തിൽ മൃതദേഹം വിട്ടുനൽകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ ബന്ധുക്കളുടെ സത്യവാങ്മൂലം സ്വീകരിച്ചു മൃതദേഹം സ്വീകരിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ചിലർ വിൽപത്രത്തിലൂടെയും അല്ലാതെ എഴുതിയും ഇക്കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കാറുണ്ട്.

‘‘മൃതദേഹം മെഡിക്കൽ കോളജിലെ കുട്ടികൾക്കു പഠിക്കാൻ വിട്ടു നൽകണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. മരണത്തിന് 6 മാസം മുൻപ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഞാൻ വിവരം അമ്മയോടും ചേച്ചിയോടും പറഞ്ഞപ്പോൾ അവരും കൂടെ നിന്നു. ഏതെങ്കിലും മെഡിക്കൽ കോളജിനു കൊടുത്താൽ പോരാ, എറണാകുളം ഗവ. മെഡിക്കൽ കോളജിനു തന്നെ നൽകണമെന്നും പറഞ്ഞ് ഏൽപിച്ചിരുന്നു. അതിന് ഒരു കാരണമുണ്ട്. കേസ് നടത്തി ആ കോളജിന് അംഗീകാരം നേടിക്കൊടുത്തത് അച്ഛനാണ്. സ്നേഹം ജീവിച്ചിരിക്കുമ്പോഴാണു വേണ്ടത്, മരിച്ചു കഴിഞ്ഞല്ല എന്നൊരു ചിന്താഗതിയും അദ്ദേഹം പങ്കുവച്ചിരുന്നു. ഹൈക്കോടതിയിൽ വാദിക്കുന്നതിനിടെ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛന്റെ മൃതദേഹം ഹൈക്കോടതിയിലെ പൊതുദർശന വേദിയിൽ വച്ചു തന്നെയാണു മെഡിക്കൽ കോളജിനു കൈമാറിയതും’’– മുൻ അഡ്വക്കറ്റ് ജനറൽ അഡ്വ.കെ.പി. ദണ്ഡപാണിയുടെ മകനും അഭിഭാഷകനുമായ മില്ലു ദണ്ഡപാണി പിതാവിന്റെ നിശ്ചയദാർഢ്യം നടപ്പാക്കിയത് ഓർത്തെടുത്തു.

‘‘എന്റെ ഉപ്പ മരിക്കും മുൻപു തനിക്കു മതമില്ലെന്നും താനൊരു കമ്യൂണിസ്റ്റാണെന്നും മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകണമെന്നും വ്യക്തമായി പറഞ്ഞിരുന്നു. എങ്കിലും മരണശേഷം ഉമ്മയോടും ബന്ധുക്കളോടും സംസാരിച്ചാണു ഞങ്ങൾ മെഡിക്കൽ കോളജിനു സത്യവാങ്മൂലം നൽകിയത്. ഉപ്പയുടെ ആഗ്രഹം സഫലമായി എന്ന സംതൃപ്തിയോടെയാണു ഞങ്ങൾ ആശുപത്രിയുടെ പടികളിറങ്ങിയത്’’– സി.എം. അബ്ദുറഹ്മാന്റെ മകൻ രജീഷ് റഹ്മാൻ ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളജിലേക്കു സമ്മതപ്രകാരം വിട്ടു നൽകുന്ന മൃതദേഹങ്ങൾ മറ്റു കോളജുകൾക്കു കൈമാറുന്ന രീതിയില്ല. മൃതദേഹങ്ങൾ തേടി മറ്റു സ്വകാര്യ മെഡിക്കൽ കോളജുകൾ സമീപിക്കുമ്പോൾ കൈമാറുന്നതു ബന്ധുക്കളും മറ്റുമില്ലാതെ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങളാണ്.

മെഡിക്കൽ കോളജിലെ 7–8 പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘത്തിന് ഒരു മൃതദേഹമാണ് ആദ്യ വർഷം ഡിസക്‌ഷന് ആവശ്യം. മെഡിക്കൽ കോളജിലേക്കു നൽകുന്ന മൃതദേഹം ഫോർമലിൻ ഇൻജെക്ട് ചെയ്യുന്നതാണ് ആദ്യ നടപടി. പിന്നീടു മൃതദേഹം ഫോർമലിനിലിട്ട് ഒരു വർഷം സൂക്ഷിക്കും. അതോടെ മരിച്ച വ്യക്തിയെ തിരിച്ചറിയാൻ കഴിയാതെയാകും. അനാട്ടമി വിഭാഗത്തിനാണ് ഇതിന്റെയെല്ലാം ചുമതല. അനാട്ടമി വിഭാഗത്തിന്റെ ഡിസക്‌ഷനുശേഷം അസ്ഥിയും പഠനത്തിനായി എടുക്കാറുണ്ട്. പഠനത്തിന് ഉപയോഗിച്ച മൃതദേഹം ബറിയൽ പിറ്റിലിട്ടു മാംസം പോയശേഷമാണ് അസ്ഥിയെടുക്കുക.

English Summary:

Writeup about should the dead body be released for study or not?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com