ADVERTISEMENT

നാടകീയതയും ഉദ്വേഗവും ഇടയ്ക്ക് തർക്കങ്ങളുമെല്ലാം ഉൾപ്പെട്ടതായിരുന്നു ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ. ദുരന്തമുണ്ടായ ഉടൻ ഊർജിതമായ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഉണ്ടായില്ലെന്ന് ആക്ഷേപമുയർന്നു. ബന്ധുക്കൾ എം.കെ.രാഘവൻ എംപിക്കു പരാതി നൽകുകയും കേരളത്തിലെ മാധ്യമങ്ങൾ സജീവമായി രംഗത്തിറങ്ങുകയും ചെയ്തതോടെ, തിരച്ചിൽ വലിയ ശ്രദ്ധനേടി. തിരച്ചിലിനിടയ്ക്കു സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കവും അഭിപ്രായഭിന്നതകളും ഉണ്ടായി. കർണാടക ഹൈക്കോടതിയിൽ ഹർജിയും എത്തി. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജി ഹൈക്കോടതിയിലേക്കു വിടുകയായിരുന്നു.

72 ദിവസത്തിനിടയിൽ 3 ഘട്ടങ്ങളിലായി 18 ദിവസമാണ് പൂർണതോതിൽ പുഴയിലും കുന്നിലുമായി തിരച്ചിൽ നടന്നത്. ഈ ദിവസമത്രയും കർണാടകയിലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വൈകിട്ട് തിരച്ചിൽ പൂർത്തിയാക്കുന്നതു വരെ സ്ഥലത്തുണ്ടായിരുന്നു. ‘ഞാൻ എന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോലും ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് നേതാവായ സെയിൽ എംഎൽഎ ഫണ്ടിൽ നിന്നുള്ള ഒരു വിഹിതം കൂടി മാറ്റിവച്ചാണ് ഗോവയിൽ നിന്ന് ഡ്രജർ എത്തിച്ചത്.

എ.കെ.എം. അഷ്റഫ് എംഎൽഎ, സതീഷ് കൃഷ്ണ സെയിൽ എംഎൽഎ, മേജർ ജനറൽ (റിട്ട) എം. ഇന്ദ്രബാലൻ, ഈശ്വർ മൽപെ
എ.കെ.എം. അഷ്റഫ് എംഎൽഎ, സതീഷ് കൃഷ്ണ സെയിൽ എംഎൽഎ, മേജർ ജനറൽ (റിട്ട) എം. ഇന്ദ്രബാലൻ, ഈശ്വർ മൽപെ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരെ ബന്ധപ്പെട്ട് തിരച്ചിൽ ഊർജിതമാക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇടപെടൽ നടത്തി. ഐസ്ആർഒ ഉപഗ്രഹ ചിത്രം ലഭ്യമാക്കാനും അദ്ദേഹം ശ്രമിച്ചെങ്കിലും ആ സമയത്തെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കണ്ടെത്തി.

കർണാടക അതിർത്തിയോട് തൊട്ടടുത്തുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ എ.കെ.എം.അഷറഫ് പത്തിലേറെ ദിവസം സംഭവസ്ഥലത്തുണ്ടായിരുന്നു. അഷറഫിന് കന്നഡ ഭാഷാപരിചയം കർണാടക ജില്ലാ ഭരണകൂടവുമായി ആശയവിനിമയത്തിനും സഹായകരമായി.

ലോറി ഉടമ മനാഫും മുബീനും അപകടം നടന്നതിനു പിറ്റേ ദിവസം തന്നെ ഷിരൂരിലെത്തിയിരുന്നു. തിരച്ചിൽ തടസ്സപ്പെടുമ്പോൾ സംഭവസ്ഥലത്ത് ശക്തമായ പ്രതിഷേധമാണ് മനാഫ് നടത്തിയത്. മലയാളിയായ മേജർ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രോൺ ഉപയോഗിച്ചുള്ള സിഗ്നൽ പരിശോധന നടത്തിയത്.

തിരച്ചിലിനു വേഗം കുറയുന്നുവെന്നു തോന്നിയ ഘട്ടത്തിലാണ് ഉഡുപ്പിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ എത്തിയത്. ജീവൻ പോലും പണയം വച്ചായിരുന്നു ഈശ്വർ മൽപെയുടെ സേവനം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ച് കാർവാർ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി. ഇടയ്ക്ക് തിരച്ചിലിനു വേഗം കുറ‍ഞ്ഞപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിളിച്ച് ആശങ്ക അറിയിച്ചു.

കോഴിക്കോട് എംപി എം.കെ.രാഘവനും സ്ഥലം സന്ദർശിച്ച് ഇടപെടൽ നടത്തി. ഉത്തര കന്നഡ ജില്ലാ കലക്ടർ എം.ലക്ഷ്മിപ്രിയ, കാർവാർ എസ്പി എം.നാരായണ എന്നിവരാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക നടപടികൾക്കു മേൽനോട്ടം വഹിച്ചത്. 

infoarjun
infoarjunmobile

തിരച്ചിലിനായി കർണാടക ചെലവഴിച്ചത് കോടികൾ

ഷിരൂർ ∙ തിരച്ചിലിനായി ഗോവയിൽനിന്ന് ഡ്രജർ എത്തിക്കുന്നതിനു മാത്രം ഒരു കോടിയോളം രൂപയാണ് കർണാടക സർക്കാർ ചെലവഴിച്ചത്. ഇതിൽ അരക്കോടിയോളം രൂപ ഡ്രജർ കമ്പനിയുടെ വാടകയാണ്. സാമ്പത്തിക ബാധ്യത ഒരു കാരണവശാലും തിരച്ചിലിന് തടസ്സമാവില്ലെന്നു സ്ഥലത്തെത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കുന്നതിനും സിഗ്നൽ പരിശോധനകൾക്കുമെല്ലാം വേറെയും പണം ചെലവഴിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് കർണാടക നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ ഫണ്ടുകളിൽ നിന്നാണ് ഇതിനുള്ള പണം വിനിയോഗിച്ചത്.

കേരളത്തിൽ പതിവുള്ള പോലെ സന്നദ്ധ പ്രവർത്തകരുടെ സേവനം ദുരന്ത സ്ഥലത്ത് കർണാടക അനുവദിച്ചിരുന്നില്ല. കേരളത്തിൽ നിന്നെത്തിയതടക്കമുള്ള ചില രക്ഷാപ്രവർത്തകർ ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവു സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

English Summary:

Search for Arjun: Slow at first but then gained pace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com