ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ  പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുവെന്നുറപ്പാക്കാൻ അക്കാദമിക് മോണിറ്ററിങ് പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ തലത്തിൽ സ്വയം വിലയിരുത്തലിനൊപ്പം വിദ്യാഭ്യാസ ഓഫിസർമാരും വിദഗ്ധരും ഉൾപ്പെട്ട പുറത്തുനിന്നുള്ള മേൽനോട്ട സമിതി സ്കൂളുകൾ സന്ദർശിച്ചും വിലയിരുത്തൽ നടത്തും.

ജില്ലാ, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലങ്ങളിലായുള്ള മോണിറ്ററിങ് സംഘത്തിന്റെ വിലയിരുത്തൽ ഓരോ മാസവുമുണ്ടാകും. സ്കൂൾ തലത്തിലെ സ്വയം വിലയിരുത്തൽ മൂന്നു ഘട്ടമായാണ്. അധ്യാപകർ സ്വയം നടത്തുന്ന വിലയിരുത്തൽ, സ്കൂൾ പ്രവർത്തനങ്ങളെ ഒരു യൂണിറ്റായി കണ്ട് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എസ്ആർജി) നടത്തുന്ന വിലയിരുത്തൽ, പ്രധാനാധ്യാപകരുടെ വിലയിരുത്തൽ എന്നിങ്ങനെയാണവ.

ഇതിനായി പ്രധാനാധ്യാപകർക്കും എസ്ആർജി കൺവീനർമാർക്കും പരിശീലനം നൽകും. സ്കൂൾതല വിലയിരുത്തലിനു ശേഷം എസ്ആർജി ചേർന്ന് വിശകലനങ്ങൾ അവതരിപ്പിക്കുകയും പരിഹാര നിർദേശങ്ങൾ രൂപീകരിക്കുകയും വേണം. വിദ്യാഭ്യാസ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള പുറത്തു നിന്നുള്ള മോണിറ്ററിങ് ടീമിന്റെ ചുമതലയിൽ വിവിധ തലങ്ങളിലായി ഡയറ്റ് പ്രിൻസിപ്പൽ, ഡിപിസി–കൈറ്റ് കോഓർഡിനേറ്റർ, ഡയറ്റ് ഫാക്കൽറ്റി, ഡിപിഒ, ബിപിസി എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവരുടെ സന്ദർശനം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത വിധം സൗഹാർദപരമായി നടത്തണമെന്നാണ് നിർദേശം. അധ്യാപകർക്ക് തത്സമയ പിന്തുണ നൽകാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാനും സഹായകമാകണം ഇത്. ഈ സമിതിയുടെ വിലയിരുത്തൽ ജില്ല–സബ്ജില്ലാ തല ഓഫിസർമാരുടെ യോഗങ്ങളിലും ഡയറ്റ് ഫാക്കൽറ്റി യോഗത്തിലും ചർച്ച ചെയ്തു പരിഹാരം രൂപീകരിക്കണം. സ്കൂൾതലം മുതലുള്ള മോണിറ്ററിങ് റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറണം. റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഡിഡിഇമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നൽകണം. 

അതേസമയം പുതിയ പദ്ധതിക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ രംഗത്തെത്തി. കെഇആർ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായുള്ള നടപടി അംഗീകരിക്കില്ലെന്നും അധ്യാപകരെ ഇത്തരത്തിൽ പരിശോധിക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിദ്യാഭ്യാസ ഓഫിസർമാരല്ലാത്ത ആർക്കും സ്കൂളിൽ പരിശോധനയ്ക്ക് നിയമപരമായി അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി.

English Summary:

Academic monitoring scheme is coming up in schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com