ADVERTISEMENT

തിരുവനന്തപുരം∙ ഡിജിപിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ പൊലീസ് മേധാവിമാരുടെ ക്രൈം കോൺഫറൻസിൽ സ്വർണവേട്ടയും ചർച്ചയായി. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവേട്ട തുടരേണ്ടതുണ്ടോ, അത് കസ്റ്റംസിന്റെ ജോലിയല്ലേ എന്ന മട്ടിൽ എ‍ഡിജിപി എം.ആർ.അജിത്കുമാർ ചോദിച്ചെങ്കിലും സ്വർണം പിടിക്കുന്നതു പൊലീസ് തുടരണമെന്നും അതിനു പിന്നിൽ വലിയ മാഫിയ ആണെന്നും ഡിജിപി മറുപടി നൽകി. കഴിഞ്ഞ 2 മാസം പൊലീസ് സ്വർണം പിടിക്കുന്നതു കേരളത്തിൽ കുറഞ്ഞിട്ടുണ്ടെന്നും നടപടിക്രമം പാലിച്ച് സ്വർണ മാഫിയയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിജിപി നിർദേശിച്ചു. പൊലീസ് ആസ്ഥാനത്താണ് സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് യോഗം വിളിച്ചത്.

ഇപ്പോൾ സ്വർണം കടത്തുന്നത് ആകർഷകമല്ലെന്നു യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ നികുതി കുറച്ചത് ഒരു കാരണമാണ്. സ്വർണക്കടത്തുകാരെ പിടികൂടി റിമാൻഡ് ചെയ്ത് ഉടൻ ജയിലിലാക്കുമ്പോൾ ഇതിന്റെ കാരിയർമാർ പുറത്തു രക്ഷപ്പെടുന്നു. അടുത്തിടെ കോഴിക്കോട് ഇത്തരം സംഭവം നടന്നതിനാൽ അക്കാര്യം പരിശോധിക്കും.

ലഹരിമരുന്നു കേസുകളിൽ വേഗം കുറ്റപത്രം നൽകാനും രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ഡിജിപി നിർദേശിച്ചു. ജൂൺ മുതൽ 3 മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർ നടപടികളുടെയും അവലോകനമാണു നടന്നത്. സ്കൂൾ, കോളജ് അധികൃതരുമായി സംസാരിച്ചു ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യാൻ കൊച്ചിയിൽ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരുന്നു. ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.

ജില്ലകളിലെ സ്പെഷൽ ബ്രാഞ്ച് സംവിധാനം ശക്തമാക്കും. സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. കുറ്റപത്രം നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡിഐജിമാർ വിലയിരുത്തി നടപടിയെടുക്കും. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവികൾ നിരീക്ഷിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമനുസരിച്ച് അവധിയും ഓഫും അനുവദിക്കും. യോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ എന്നിവരും പങ്കെടുത്തു.

English Summary:

DGP Urges ADGP to Continue Investigating Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com