ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പിആർ ഏജൻസിയുടെ ഇടപെടൽ ഉണ്ടായെന്ന വെളിപ്പെടുത്തൽ തള്ളാതെ സിപിഎമ്മും സർക്കാരും. മുഖ്യമന്ത്രിയോ, ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, നിഷേധിക്കാ‍ൻ തയാറാവാത്തതിലൂടെ ഫലത്തിൽ ഏജൻസി ബന്ധം സമ്മതിക്കുന്നു. പിആർ ഏജൻസിയുടെ സേവനം തേടിയെങ്കിൽ അതിലെന്താണു തെറ്റെന്ന ചോദ്യമാണു സിപിഎം ഉയർത്തുന്നത്. പിആർ ഏജൻസിയെന്നാൽ രാജ്യദ്രോഹം നടത്തുന്നവരല്ലെന്നും  സാഹചര്യത്തിന് അനുസരിച്ച് ഉപയോഗിക്കാമെന്നുമുള്ള പിബി അംഗം എ.വിജയരാഘവന്റെ പ്രതികരണം അതാണു സൂചിപ്പിക്കുന്നത്. 

‘മുഖ്യമന്ത്രിക്ക് അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമുണ്ടോ’ എന്ന പ്രതികരണം മന്ത്രി മുഹമ്മദ് റിയാസിൽനിന്ന് ഉണ്ടായതൊഴിച്ചാൽ മറ്റു മന്ത്രിമാരോ, നേതാക്കളോ ഈ വിഷയത്തിൽ കാര്യമായ വിശദീകരണത്തിനു തുനിഞ്ഞില്ല. സമൂഹ മാധ്യമങ്ങളിലെ സിപിഎം പ്രൊഫൈലുകളും മൗനത്തിലാണ്.

പിആർ ഏജൻസിയായ കെയ്സന്റെ ആവശ്യപ്രകാരം ഹിന്ദു ദിനപത്രത്തിന്റെ ലേഖിക അഭിമുഖമെടുക്കുമ്പോൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന റിലയൻസ്  ഉദ്യോഗസ്ഥൻ സിപിഎം ബന്ധമുള്ള ടി.ഡി.സുബ്രഹ്മണ്യനാണെന്നാണു പുറത്തുവരുന്ന വിവരം. 

തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പമാണ് സുബ്രഹ്മണ്യൻ മുൻപ് ജോലി ചെയ്തിരുന്നത്.സിപിഎമ്മിന്റെ മുൻ ഹരിപ്പാട് എംഎൽഎയും ഇപ്പോൾ കയർഫെഡ് ചെയർമാനുമായ ടി.കെ.ദേവകുമാറിന്റെ മകനാണു സുബ്രഹ്മണ്യൻ. 

ഉദ്ദേശിക്കാത്ത കാര്യങ്ങൾ പൊതുസമൂഹത്തിൽ പ്രചരിക്കുമ്പോൾ ഉടൻ പ്രതികരിക്കുന്നതാണു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശൈലി. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴും അതിനിടയാക്കിയ പിആർ ഏജൻസിയുടെ ബന്ധം സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിട്ടും ഈ ശൈലി ഇല്ലാത്തത് സംശയകരമാണ്.

വിശദമായി പിന്നെ പറയാം 

ടി.ഡി. സുബ്രഹ്മണ്യൻ മനോരമയോട്:

∙ പിആർ ഏജൻസി വിവാദത്തിൽ എന്താണു പ്രതികരണം?

ഇപ്പോൾ പ്രതികരണം നടത്തുന്നില്ല. വിശദമായി പിന്നീടു പറയാം.

∙ മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നയാൾ താങ്കളാണോ?

മാധ്യമങ്ങൾ എന്നോടു ചോദിക്കാതെ തന്നെ പലതും കൊടുക്കുന്നുണ്ടല്ലോ. കൂടുതൽ വ്യക്തത വരട്ടെ. എന്നിട്ടു പ്രതികരിക്കാം

∙ വ്യക്തമായി പ്രതികരിച്ചാൽ ആരും ഊഹാപോഹം നടത്തില്ലല്ലോ?

ഇപ്പോൾ പ്രതികരിച്ചാൽ അതു വളരെ അപക്വമാകും. എന്തായാലും പറയാനുള്ളതു പറയും.

English Summary:

CPM and Government didn't deny PR Agency's Interference in Chief Minister's Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com