ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കും സംഘത്തിനും പിണഞ്ഞ അമളിയും കേരളത്തിലെ മാധ്യമങ്ങളുടെ തലയിലിടാൻ മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളുടെ നീക്കം. ‘അഭിമുഖം പ്രസിദ്ധീകരിച്ച പത്രം തെറ്റു സംഭവിച്ചെന്നു വ്യക്തമാക്കിയതോടെ കേരളത്തിലെ മാധ്യമങ്ങൾക്കല്ലേ അബദ്ധം പറ്റിയത്’ എന്ന മട്ടിലുള്ള പ്രതികരണമാണു മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി.രാജേഷും നടത്തിയത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ചേർക്കേണ്ട ഭാഗം ബാഹ്യ ഏജൻസി തയാറാക്കിയതും അതു വിവാദമായതുമെല്ലാം മറച്ചുവയ്ക്കാനാണ് മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്.    അഭിമുഖത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ പ്രതിപക്ഷവും ജമാ അത്തെ ഇസ്‌ലാമിയും ചേർന്നു മാധ്യമങ്ങളെ കുഴിയിൽ ചാടിച്ചെന്നാണു മുഹമ്മദ് റിയാസ് വിശദീകരിച്ചത്.

ഒരു പത്രത്തിന് അഭിമുഖം നൽകാൻ സ്വകാര്യ പിആർ ഏജൻസിയെ ഏൽപിക്കുകയും അഭിമുഖത്തിൽ സാമൂഹികമായ ഭിന്നിപ്പിനു വരെ കാരണമാകുന്ന പരാമർശം ഇടംപിടിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയെ ആരാണു കുഴിയിൽ ചാടിച്ചതെന്നു പറയാതെയാണു റിയാസ് മാധ്യമങ്ങളെ വിമർശിച്ചത്.

കാള പെറ്റെന്നു കേൾക്കുമ്പോഴേക്കും കയറെടുക്കുന്നവരാണു കേരളത്തിലെ മാധ്യമങ്ങളെന്ന വിമർശനമായിരുന്നു എം.ബി.രാജേഷിന്റേത്.  24 മണിക്കൂർ കഴിയുമ്പോഴേക്കും വാർത്ത തെറ്റാണെന്നു തെളിയുകയാണെന്നും രാജേഷ് ആരോപിച്ചു. വയനാട് മെമ്മോറാണ്ടം വിഷയമാണു രാജേഷ് ഉദാഹരിച്ചതിലൊന്ന്. വയനാട് കാര്യത്തിലുണ്ടായ ദ്രുത പ്രതികരണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ കാര്യത്തിലുണ്ടായില്ലെന്നു രാജേഷ് പറഞ്ഞില്ല.

വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു മാധ്യമങ്ങൾ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്ന ന്യായീകരണമാണു മന്ത്രിമാർ നൽകിയത്.  

മുഖ്യമന്ത്രി മാധ്യമങ്ങളോട് എന്താണു പറയേണ്ടതെന്നു നിശ്ചയിക്കുന്നതു ബാഹ്യ വ്യക്തിയോ, ഏജൻസിയോ ആണോയെന്ന ചോദ്യം ബാക്കിയാണ്. അതിൽ  കൂട്ടിച്ചേർക്കൽ ഉണ്ടായെങ്കിൽ അത് എന്തുകൊണ്ടു പരിശോധിച്ചില്ലെന്നും ചോദ്യമുയരുന്നു.  പ്രതിഛായ നിർമിതിക്കാണെങ്കിൽ  കെയ്സൻ എന്ന ഏജൻസി  ആ ഉദ്യമത്തിന്റെ ഭാഗമാകാൻ താൽപര്യപ്പെടുന്നതായാണു വിവരം.

English Summary:

Cpm leaders criticized to medias

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT