ADVERTISEMENT

മലപ്പുറം∙ അഭിപ്രായം പറയാൻ നട്ടെല്ലുള്ള നേതാക്കളില്ലാത്തതിന്റെ ദുരന്തമാണു കേരളത്തിലെ സിപിഎം അനുഭവിക്കുന്നതെന്ന് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കു ശശിയെയും എം.ആർ.അജിത് കുമാറിനെയും പേടിയാണ്. പാർട്ടി ആരെയാണു പേടിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയല്ലേ ഇതിനെല്ലാം ജനങ്ങളോട് ഉത്തരം പറയേണ്ടത്. എം.വി.ഗോവിന്ദൻ എന്തു നോക്കി നിൽക്കുകയാണെന്നും അൻവർ ചോദിച്ചു. ‘ദ് ഹിന്ദു’ അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം. ന്യൂനപക്ഷ വിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയായിരുന്നു ലക്ഷ്യമെങ്കിൽ മലപ്പുറത്തെ മറ്റു സമുദായക്കാരോടെങ്കിലും മാപ്പു പറയണമെന്ന് അൻവർ ആവശ്യപ്പെട്ടു.

അപകടകരമായ രീതിയിലാണു കേരളത്തിലെ ആഭ്യന്തര വകുപ്പു പോകുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ പ്രഹസനം അതിന്റെ തെളിവാണ്. എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന് ഡിജിപി റിപ്പോർട്ടിൽ പറയുന്നുണ്ടല്ലോ. വയറിളക്കമായിരുന്നുവെന്നു എഡിജിപി പറഞ്ഞാൽ എന്തു ചെയ്യും? അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മറ്റൊന്നും ചെയ്യാനില്ലല്ലോ. അന്വേഷണത്തിന്റെ അവസാനം സംഭവിക്കാൻ പോകുന്നത് ഇതൊക്കെയായിരിക്കും. 

‘ദ് ഹിന്ദു’ അഭിമുഖത്തിലെ വിവാദ പരാമർശം മുഖ്യമന്ത്രിയുടേതു തന്നെയാണെന്നതിൽ സംശയമില്ല. നേരത്തേയും സമാന പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. പിആർ ഏജൻസിക്കെതിരെയോ ‘ദ് ഹിന്ദു’വിനെതിരെയോ നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. വാർത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തവന്റെ രക്ഷപ്പെടലാണ്. സ്വർണക്കടത്ത് കേസിൽ തന്നെക്കൂടി ഭാഗമാക്കി ജുഡീഷ്യൽ അന്വേഷണത്തിനു സർക്കാർ തയാറുണ്ടോ? വ്യാപാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടു പി.ശശി പണം പറ്റിയതിന്റെ തെളിവ് പാർട്ടി സെക്രട്ടറിക്കു നൽകിയ കത്തിലുണ്ടെന്നും അൻവർ പറഞ്ഞു.

English Summary:

P.V. Anvar: CPM in Kerala Lacks Capable Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com