ADVERTISEMENT

പെരുവന്താനം ∙ പതാക ഉയർത്താൻ പോലും അംഗങ്ങൾ എത്താത്തിനാൽ സിപിഎം തെക്കേമല, മാടന്തറ ബ്രാഞ്ച് സമ്മേളനങ്ങൾ ചേരാനായില്ല. കണയങ്കവയൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലാണ് ഈ രണ്ടു ബ്രാഞ്ച് കമ്മിറ്റികളും. ഈ മാസം ഒന്നിന് തെക്കേമല ബ്രാഞ്ച് സമ്മേളനവും മൂന്നിന് മാടന്തറ ബ്രാഞ്ച് സമ്മേളനവും ആണ് നിശ്ചയിച്ചിരുന്നത്.

തെക്കേമലയിൽ ഏരിയ കമ്മിറ്റി അംഗം നിശാന്ത്. വി. ചന്ദ്രനെയും മാടന്തറയിൽ ഏരിയ കമ്മിറ്റി അംഗം ബേബി മാത്യുവിനെയും ഉദ്ഘാടകരായി തീരുമാനിച്ചിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആരും എത്തിയില്ലെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് ഇരുവരും സമ്മേളനസ്ഥലത്തേക്ക് എത്താതെ പാതി വഴിയിൽ നിന്നു മടങ്ങി.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 211 വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥി വിജയിച്ച വാർഡാണ് തെക്കേമല.

 കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിൽ നൂറിലധികം പ്രതിനിധികൾ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇത്തവണ തെക്കേമലയിൽ സമ്മേളനം നടത്താൻ പോലും കഴിയാത്ത സാഹചര്യം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി. പെരുവന്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെ തീരുമാനിച്ചതിനെച്ചൊല്ലി രണ്ടു മാസം മുൻപ് പെരുവന്താനത്ത് സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. 

കണയങ്കവയൽ ലോക്കൽ സെക്രട്ടറി സജി വർഗീസ്, ലോക്കൽ കമ്മിറ്റിയംഗം ജോയിച്ചൻ വെള്ളാപ്പാണി, കനകമല ബ്രാഞ്ച് സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ എന്നിവർ അന്ന് പദവികൾ രാജിവച്ചു നേതൃത്വത്തെ പ്രതിഷേധമറിയിച്ചിരുന്നു. 

ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചു ഭരണം നിലനിർത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എൽഡിഎഫ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തിക്കാട്ടിയത് ലോക്കൽ സെക്രട്ടറി സജി വർഗീസിനെയായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റായി പാർട്ടി തീരുമാനിച്ചത് ഏലപ്പാറ ഏരിയ കമ്മിറ്റിയംഗമായ എം.സി. സുരേഷിനെയാണ്. ഇതോടെ പാർട്ടിയിൽ ഭിന്നത ഉടലെടുത്തു.

English Summary:

CPM Branch Meetings Suspended Due to Absence of Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com