ADVERTISEMENT

തിരുവനന്തപുരം ∙  മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിന്റെ ഉത്തരവാദിത്തം ആർക്കെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചോദ്യം. പിആർ ഏജൻസികളെ ഏർപ്പെടുത്തിയിട്ടില്ലെന്നും പറയാത്ത കാര്യമാണ് വന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് ചെയ്തിരുന്നു.

പറയാത്ത കാര്യമാണ് വന്നതെന്നു മുഖ്യമന്ത്രി വാദിക്കുമ്പോൾ തന്നെ പിന്നെങ്ങനെ അതു വന്നുവെന്ന് അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്. ഈ സാഹചര്യത്തിലാണ് ഈ വിവാദമുണ്ടാക്കിയ ദോഷത്തിന്റെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യം ഉയർന്നത്.

അഭിമുഖത്തിലെ മലപ്പുറം പരാമർശം പാർട്ടിക്കു ദോഷം ചെയ്യുന്നതാണെന്നും അഭിപ്രായമുയർന്നു. പിആർ ഏജൻസിയുടെ പങ്ക് വ്യക്തമാക്കി ദ് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണം കൂടുതൽ ദോഷമായില്ലേയെന്നും പിആർ ഏജൻസി ഇല്ലെന്നു വിശദീകരിച്ചാൽ ആ ക്ഷതം മാറുമോയെന്നും ചോദ്യങ്ങൾ ഉയർന്നു. 

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിആർ വിവാദത്തിൽ വിശദീകരണം നൽകിയത്. പത്രസമ്മേളനത്തിൽ അവതരിപ്പിച്ച വാദങ്ങളാണ് അവിടെയും ആവർത്തിച്ചത്. സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ഈ കാര്യം വിശദമാക്കുകയായിരുന്നു.

ഇതടക്കം മുഖ്യമന്ത്രിയുമായും സർക്കാരുമായും ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങൾ സിപിഎം സമ്മേളനങ്ങളിൽ ചർച്ചയാകുമ്പോൾ മറുപടി നൽകാൻ പാർട്ടി ഔദ്യോഗിക വിശദീകരണ രേഖ തയാറാക്കി. ‘വർത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികളും പാർട്ടിയുടെ സമീപനവും’ എന്ന പേരിലുള്ള മാർഗരേഖ ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. 

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തെ പൂർണമായും ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ് രേഖയിലുള്ളത്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്കുള്ള സ്വീകാര്യത തകർക്കാനാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നാണ് വിശദീകരണം. പൊലീസുമായും ബന്ധപ്പെട്ടും പി.വി.അൻവർ ഉയർത്തിയ മറ്റു വിഷയങ്ങളിലുമുള്ള പാർട്ടി വിശദീകരണങ്ങളുമുണ്ട്.

English Summary:

CPM state committee question for the Malappuram reference in the CM's controversial interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com