ഓഗസ്റ്റ് 4ന് സംഭവിച്ചതെന്ത്?; വാദങ്ങളിൽ വൈരുധ്യം
Mail This Article
കൽപറ്റ ∙ എഡിജിപി എം.ആർ.അജിത്കുമാറും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം ഹോട്ടലിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൂടിക്കാഴ്ച നടന്നെന്നു പറയുന്ന ഓഗസ്റ്റ് 4നു വൈകിട്ട് വൽസൻ തില്ലങ്കേരി ഹോട്ടലിൽ എത്തിയിരുന്നോയെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം.
കൽപറ്റയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാണാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ മുറിയുടെ അടുത്തു താമസിക്കുന്ന എഡിജിപിയെ യാദൃശ്ചികമായി കണ്ടതാണെന്നാണു തില്ലങ്കേരിയുടെ വാദം. എന്നാൽ, കൂടിക്കാഴ്ച നടന്ന ദിവസം ജോർജ് കുര്യൻ വയനാട്ടിൽ ഇല്ലായിരുന്നുവെന്നതു ദുരൂഹത വർധിപ്പിക്കുകയാണ്.
കൂടിക്കാഴ്ച നടന്ന ദിവസം പുലർച്ചെ എഡിജിപി തിരുനെല്ലി ക്ഷേത്രത്തിൽ പോയിരുന്നു. തിരിച്ചെത്തിയശേഷമായിരുന്നു തില്ലങ്കേരിയുമായി ചർച്ച. ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിനുശേഷം തുടർച്ചയായി 12 ദിവസവും സിവിൽ സ്റ്റേഷനു മുന്നിലെ ഹോട്ടലിലായിരുന്നു എഡിജിപിയുടെ താമസം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഈ ദിവസങ്ങളിൽ ഇവിടെ താമസിച്ചിരുന്നു.