ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ കോളജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നടപടി നേരിട്ട അധ്യാപകരെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിപിഎം അനുകൂല അധ്യാപക സംഘടന.

സസ്പെൻഷനിൽ തുടരുന്ന അധ്യാപകർക്കായി സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള (ടിഒവിയുകെ) നിയമസഹായ ഫണ്ട് സ്വരൂപിക്കുന്നതു വിവാദമായ സാഹചര്യത്തിലാണ് സംഘടന സെപ്റ്റംബർ 11ന് അയച്ച കത്തിലെ വിശദാംശങ്ങളും പുറത്തുവരുന്നത്. 

കോളജ് മുൻ ഡീൻ ഡോ. എം.കെ.നാരായണൻ, മുൻ അസി. വാർ‍ഡൻ ഡോ. ആർ.കാന്തനാഥൻ എന്നിവർ ക്രൂരമായ നീതിനിഷേധം നേരിട്ടെന്നു കാണിച്ചാണു ടിഒവിയുകെ വൈസ് ചാൻസലർക്കു കത്തു നൽകിയിരിക്കുന്നത്.

തുടർച്ചയായി നടന്ന അന്വേഷണങ്ങൾ ഇരുവർക്കും കടുത്ത മാനസിക–ശാരീരിക ആഘാതമുണ്ടാക്കിയെന്നു കത്തിൽ പറയുന്നു. അധ്യാപകരിൽനിന്ന് അവസാന തുള്ളി വിയർപ്പു വരെ ഊറ്റിയെടുത്ത സർവകലാശാല അവരോടു സാമാന്യ നീതി കാണിക്കണമെന്നും കത്തിൽ പറയുന്നു.

റിട്ട. ജസ്റ്റിസ് എ.ഹരിപ്രസാദ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്നിരിക്കെയാണ് ഇരുവരെയും ന്യായീകരിച്ച് സംഘടന കത്തയച്ചത്. 

മിണ്ടാപ്രാണികളായ മൃഗങ്ങളെ ചികിത്സിക്കാൻ പരിശീലനം നൽകുന്ന അധ്യാപകരാണ് ഇത്രയും വലിയ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാൻ പിരിവുമായി ഇറങ്ങിയിരിക്കുന്നതെന്നതു ഞെട്ടലല്ല, വെറുപ്പാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ചാൻസലറെ നേരിൽക്കണ്ടു പരാതി നൽകും.-ഷീബ, സിദ്ധാർഥന്റെ അമ്മ

English Summary:

Siddharth case those who faced action the organization to take back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com