ADVERTISEMENT

തിരുവനന്തപുരം∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വീണാ വിജയനെ ചോദ്യം ചെയ്തതു യഥാർഥ അന്വേഷണ കാലാവധിയായ 8 മാസം പൂർത്തിയായശേഷം.

എക്സാലോജിക് സൊലൂഷൻസും സിഎംആർഎലും തമ്മിൽ നടന്ന വഞ്ചനാപരമായ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി എന്നിവ അന്വേഷിക്കണമെന്ന ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം പ്രഖ്യാപിച്ചത്. 

പ്രവർത്തനം നിലച്ച എക്സാലോജിക്കിന്റെ ഏക ഡയറക്ടറാണ് വീണ. ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി നവംബർ 12നു പരിഗണിക്കുന്നതിനാൽ അതുവരെ റിപ്പോർട്ട് സമർപ്പിക്കരുതെന്നു കോടതിയുടെ വാക്കാൽ നിർദേശമുള്ളതല്ലാതെ, എസ്എഫ്ഐഒയ്ക്ക് ഇതുവരെ കേന്ദ്രം സമയപരിധി നീട്ടി നൽകിയിട്ടില്ല.

കേന്ദ്രം ആദ്യം പ്രഖ്യാപിച്ചതു 4 മാസത്തെ സമയപരിധി നിശ്ചയിച്ച് കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ അന്വേഷണമായിരുന്നു. തുടർന്നാണു സെപ്റ്റംബർ 30 കാലാവധി നിശ്ചയിച്ച് എസ്എഫ്ഐഒ അന്വേഷണം ജനുവരി 31നു പ്രഖ്യാപിച്ചത്.

ഒരാഴ്ചയ്ക്കുള്ളിൽ സിഎംആർഎൽ ഓഫിസിലും ഓഹരി പങ്കാളിയായ കെഎസ്ഐഡിസിയുടെ ഓഫിസിലുമെത്തിയ എസ്എഫ്ഐഒ സംഘം, അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു. 

രേഖകൾ ആവശ്യപ്പെട്ട് ഫെബ്രുവരി ആദ്യവാരം വീണയ്ക്കു സമൻസും നൽകി. അന്വേഷണത്തിനെതിരെ വീണ ബെംഗളൂരു ഹൈക്കോടതിയിലും കെഎസ്ഐഡിസി കേരള ഹൈക്കോടതിയിലും നൽകിയ ഹർജികൾ തള്ളിയിരുന്നു.

 ഇതിനുശേഷവും മൊഴിയെടുക്കലിലേക്കു കടന്നില്ല. കെഎസ്ഐഡിസിയുടെ ചീഫ് ഫിനാൻ‍സ് ഓഫിസറുടെ മൊഴിയെടുത്തത് ഒക്ടോബർ 3ന് ആണ്. ഇതിനിടെ ബെംഗളൂരു ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശവും വീണയ്ക്കു ലഭിച്ചു.

എക്സാലോജിക്കിനെതിരെ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) കണ്ടെത്തിയത്

∙ സിഎംആർഎലിൽനിന്നു പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാൻ രേഖയില്ല

∙ നടന്നതു കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെയും അഴിമതി നിരോധനനിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യം

∙ കമ്പനി നിയമപ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യം

∙ കമ്പനിയുടെ പ്രവർത്തനം മരവിപ്പിക്കാൻ നൽകിയ അപേക്ഷയ്ക്കൊപ്പം നൽകിയതു വ്യാജ സത്യവാങ്മൂലം

∙ മുഖ്യമന്ത്രിക്കു നിയന്ത്രണമുള്ള കെഎസ്ഐഡിസി ഡയറക്ടറായ കമ്പനിയുമായി മകൾ നടത്തിയ ഇടപാട് തൽപര കക്ഷി (റിലേറ്റഡ് പാർട്ടി) എന്ന ഗണത്തിൽ വരുന്നത്.

∙ കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ച് 30 ദിവസത്തിനകം വാർഷിക റിട്ടേൺ ഫയൽ ചെയ്തില്ല

∙ ഓഡിറ്റ് റിപ്പോർട്ട് നൽകിയത് ഓഡിറ്ററുടെ ഒപ്പില്ലാതെ.

English Summary:

Cmrl exalogic investigation Veena Vijayan questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com